വിവാദങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പിഎം ശ്രീയിൽ കേരളത്തിൻറെ തുടർ നടപടികൾ പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ദില്ലി: സംസ്ഥാനത്ത് പിഎം ശ്രീ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പിഎം ശ്രീയിൽ കേരളത്തിൻറെ തുടർ നടപടികൾ പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കേരളം പിഎം ശ്രീയിൽ ഉണ്ടാകണമെന്നാണ് താല്പര്യം. സ്കൂളുകളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് കത്തയച്ചിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. അതേസമയം, സംസ്ഥാനത്ത് പിഎം ശ്രീയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനങ്ങൾ തുടരുകയാണ്.
മുഖ്യമന്ത്രിയെ തള്ളി മുൻമന്ത്രി വി ശിവൻകുട്ടി
പി എം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പി എം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ് എസ് കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. പി എം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എൽഡിഎഫ് സർക്കാർ കൊടുത്തിട്ടില്ലെന്ന് പറഞ്ഞ ശിവൻകുട്ടി, മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നുവെന്നും വിമര്‍ശിച്ചു.
പി എം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിൽ അത് വസ്തുതാ വിരുദ്ധമാണെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതി വരുന്നതിൽ തെറ്റില്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. പി എം ശ്രീ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി നടപടികൾ മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കത്ത് നൽകിയിരുന്നു. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്. മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞ ശിവൻകുട്ടി, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വെല്ലുവിളിക്കുകയാണെന്നും വ്യക്തമാക്കി.



