ശബരിമല ഓര്‍ഡിനൻസ് കൊണ്ടുവരുമോ? പ്രശ്നം സുപ്രീം കോടതിയിലെന്ന് മറുപടി നൽകി കേന്ദ്രസര്‍ക്കാര്‍
എംപിമാരായ ശശി തരൂരും ആന്‍റോ ആന്‍റണിയുമാണ് ശബരിമല ഓര്‍ഡിനൻസ് സംബന്ധിച്ച ചോദ്യം കേന്ദ്ര സര്‍ക്കാരിന് മുന്നിൽ വച്ചത്. ഒറ്റവാചകത്തിലായിരുന്നു മറുപടി.
ദില്ലി: റിവ്യു ഹര്‍ജിയിൽ തീരുമാനം വരുന്നതുവരെ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച ഓര്‍ഡിനൻസിന് സാധ്യതയില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീകോടതി വിധി മറികടക്കാൻ ഓർഡിൻസ് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് പ്രശ്നം സുപ്രീം കോടതിയിലാണെന്ന ഒറ്റവരി മറുപടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നൽകിയത്.
എംപിമാരായ ശശി തരൂർ, ആന്‍റോ ആന്‍റണി എന്നിവരാണ് ഓര്‍ഡിനൻസ് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ് ലോക്സഭയിൽ തയ്യാറായില്ല. നിയമം കൊണ്ടുവരുമോ, ഓർഡിനൻസ് കൊണ്ടുവരുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ എന്ന മറുപടിയാണ് കേരളത്തിൽ നിന്നുള്ള അംഗങ്ങൾക്ക് നിയമമന്ത്രി രവി ശങ്കർ പ്രസാദ് രേഖാമൂലം നൽകിയത്.