പരിസ്ഥിതി അനുമതി വേണ്ടാത്ത പദ്ധതികളിൽ സിൽവർ ലൈൻ വരില്ല. സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി കേരളം ഇതുവരെ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ദില്ലി: പാരിസ്ഥിതിക അനുമതി വേണ്ടാത്ത പദ്ധതികളിൽ സിൽവർ ലൈൻ (Silver Line) ഉൾപ്പെടുമോ എന്ന് വ്യക്തമായി പറയാതെ കേന്ദ്രം. സിൽവർ ലൈന് ഇതുവരെ പാരിസ്ഥിതിക അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ലോക്സഭയിൽ അറിയിച്ചു. റെയിൽവേ പദ്ധതികൾക്കും മെട്രോ പദ്ധതികൾക്കും മുൻകൂർ പാരിസ്ഥിതിക അനുമതി വേണ്ട എന്ന് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെ ലോക്സഭയിൽ എൻകെ പ്രേമചന്ദ്രൻ, കെ മുരളീധരൻ എന്നിവരെ അറിയിച്ചു. സിൽവർ ലൈൻ പദ്ധതിയും ഇതിൻറെ പരിധിയിൽ വരുമോ എന്ന വ്യക്തമായ വിശദീകരണം മറുപടിയിൽ ഇല്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കെതിരെ വീണ്ടും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. സില്‍വര്‍ ലൈന്‍ സര്‍വേയുടെ ഉദ്ദേശം മനസിലാകുന്നില്ലെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. സര്‍വേയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമോ എന്നും കോടതി ചോദിച്ചു. ഡിപിആറിന് മുമ്പ് ശരിയായ സര്‍വേ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നു. സര്‍ക്കാര്‍ നടപടികളുടെ കാര്യത്തില്‍ കോടതിയെ ഇരുട്ടില്‍ നിര്‍ത്തുന്നു. സാമൂഹിക ആഘാതപഠനം നടത്താനാണ് സര്‍വേ എന്ന് നോട്ടിഫിക്കേഷനില്‍ എവിടെയാണ് പറയുന്നത്. പദ്ധതി നിയമപരമായിരിക്കുന്നിടത്തോളം ആരും എതിരാകില്ലെന്നും കോടതി പറഞ്ഞു.