ഇപ്പോള്‍ സുരക്ഷ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം കമ്മീഷൻ തള്ളി

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചു. പന്ത്രണ്ട് മാസത്തിനുളളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമ‍ർപ്പിക്കാനാണ് നിർദേശം. പതിമൂന്ന് വർഷത്തിന് ശേഷമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്. ഇപ്പോൾ സുരക്ഷാ പരിശോധന വേണ്ടെന്ന തമിഴ്നാടിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ തള്ളുകയായിരുന്നു. സുപ്രിം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി 2011 ലാണ് ഇതിന് മുമ്പ് പരിശോധന നടത്തിയത്. അന്നത്തെ റിപ്പോർട്ട് കേരളം പൂ‍ർണമായും തള്ളിയിരുന്നു. നിലവിലെ തീരുമാനം കേരളത്തിന് ആശ്വാസം പകരുന്നതാണ്. 

മുല്ലപ്പെരിയാർ സുരക്ഷ പരിശോധനയിൽ കേരളത്തിൻ്റെ നിരന്തര ആവശ്യം ഫലം കണ്ടുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. വർഷങ്ങളായുള്ള ആവശ്യമാണ് കേരളത്തിൻ്റേത്. കേരളത്തിന്‌ സുരക്ഷയും തമിഴ്നാടിനു ജലവും എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്