മുന്നോക്ക സംവരണം: കേരള സർക്കാരിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്
സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക - ആസാദ് ട്വിറ്ററിൽ കുറിച്ചു
ദില്ലി: മുന്നോക്കക്കാരിലെ ദുർബല വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ കേരള സർക്കാർ നടപടിയെ എതിർത്ത് ഭീം ആർമി പാർട്ടി അധ്യക്ഷനും പ്രമുഖ ദളിത് നേതാവുമായ ചന്ദ്രശേഖർ ആസാദ്. മുന്നോക്ക സംവരണത്തിനെതിരെ ഭീം ആർമി കേരളഘടകം സംഘടിപ്പിച്ച പ്രതിഷേധത്തിൻ്റെ ചിത്രങ്ങൾ പങ്കുവച്ചാണ് സംസ്ഥാന സർക്കാരിനെതിരെ ആസാദ് വിമർശനം ഉന്നയിച്ചത്.
സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക - ആസാദ് ട്വിറ്ററിൽ കുറിച്ചു. അതേസമയം മുന്നോക്ക സംവരണം നടപ്പാക്കാൻ കേരള പിഎസ്.സി തീരുമാനിച്ചു. സർക്കാർ ഉത്തരവിന് മുൻകാല പ്രാബല്യം നൽകിയാവും പിഎസ്.സി നടത്തുന്ന നിയമനങ്ങളിൽ ഇനി മുന്നോക്ക സംവരണം നടപ്പാക്കുക.
മുന്നോക്ക സംവരണത്തിന് ഒക്ടോബർ 23 മുതൽ പ്രാബല്യം നൽകി നിയമനം നടത്താനാണ് ഇന്ന് ചേർന്ന പി.എസ്.സി യോഗത്തിൽ തീരുമാനമായത്. സംവരണത്തെച്ചൊല്ലി സംസ്ഥാനത്ത് സമുദായ സംഘടനകളും രാഷ്ട്രീയകക്ഷികളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് തീരുമാനം. പ്രബല സമുദായ സംഘടനകളായ സമസ്ത ഇകെ സുന്നിവിഭാഗവും എസ്എൻഡിപിയും ഇന്ന് സംവരണത്തിനെതിരെ സമരപരിപാടികൾക്ക് തുടക്കമിട്ടു.