മലപ്പുറം നറുകരയിൽ കവുങ്ങിൻ തോപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം പ്രദേശവാസി നിഷാന്തിന്റേതാണെന്ന് തിരിച്ചറിഞ്ഞു. അടയ്ക്ക പറിക്കാൻ കയറിയപ്പോൾ കവുങ്ങിൽ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മലപ്പുറം: ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിന്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. നറുകര അടുങ്ങംപുറം നഗറിലെ വേലായുധന്റെ മകന്‍ നിഷാന്ത് (40) ആണ് മരിച്ചത്. നറുകര അത്തിക്കോട് നഗര്‍ ശ്മശാനത്തിന് താഴെ കവുങ്ങിന്‍ തോപ്പിലാണ് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടത്. ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

നിഷാന്തിൻ്റേത് അപകട മരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കവുങ്ങിൽ നിന്ന് പറിച്ച അടക്ക, അഴിച്ചുവെച്ച നിലയിൽ ചെരുപ്പ്, ഷർട്ട്, മുണ്ട്, എന്നിവയും മൊബൈൽ ഫോണും കണ്ടെത്തി. അടയ്ക്ക പറിക്കാനായി കയറിയപ്പോൾ പിടിവിട്ട് കവുങ്ങിൽ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കുറച്ച് ദിവസമായി നിഷാന്ത് വീട്ടിലെത്തിയിരുന്നില്ല. ദൂരെയെവിടെയോ ജോലിക്ക് പോയതാകുമെന്നാണ് അമ്മ യശോദയും സഹോദരങ്ങളും കരുതിയത്. നിഷാന്ത് അവിവാഹിതനാണ്. നിജേഷ്, റിഷ എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.


