കാപ്പ കേസ് പ്രതിയെ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി പൊലീസ് പിടികൂടി

കോഴിക്കോട്: കാപ്പ കേസ് പ്രതിയെ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി പൊലീസ് പിടികൂടി. കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 194.6 ഗ്രാം എംഡിഎംഎയുമായി കാരന്തൂര്‍ സ്വദേശി ജാവേദ് ഖാന്‍(23)നെയാണ് സിറ്റി നാര്‍ക്കോടിക്ക് സെല്‍ അസി. കമ്മീഷണര്‍ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും കസബ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മിയുടെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേര്‍ന്ന് പിടികൂടിയത്. മെയ് 23-ാം തിയ്യതി കസബ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാങ്കാവ് പന്തീരങ്കാവ് റോഡില്‍ കടുപ്പിനിയില്‍ കല്ലുവെട്ടുകുഴി ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള സില്‍വര്‍ ഗെയ്റ്റ് ടൂറിസ്റ്റ് ഹോമില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന്റെ കണക്കുകള്‍ എഴുതി വച്ച നോട്ട് ബുക്കും പൊലീസ് കണ്ടെടുത്തു. എംഡിഎംഎ രാമനാട്ടുകരയിലുള്ള ഷഫീക്ക് എന്നയാള്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ചതാണെന്നും വില്‍പ്പന നടത്തിയാല്‍ ദിവസവും 1500 രൂപ ലഭിക്കുമെന്നും റൂം എടുത്തുകൊടുത്തത് ഷഫീഖ് ആണെന്നും ജാവേദ് ഖാന്‍ പൊലീസിനോട് പറഞ്ഞു. ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അറിയപ്പെടുന്ന റൗഡിയായ ജാവേദ് ഖാന്‍ കാപ്പ ചുമത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. ഈ മാസം പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുകയായിരുന്നു. വീടുകളും സ്ഥാപനങ്ങളും കുത്തിതുറന്നു മോഷണം നടത്തിയതിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ആസിഡ് മുഖത്തൊഴിക്കുമെന്നും ബ്ലേഡ് കൊണ്ട് വരയും എന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയതിനും മറ്റുമായി നിരവധി കേസുകള്‍ നിലവിലുണ്ട്.

YouTube video player