ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്; ഫാ ജെയിംസ് എർത്തയലിനെതിരെ കുറ്റപത്രം
ഫ്രാങ്കോ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഫാ. ജെയിംസ് എർത്തയലിനെതിരെ ക്രൈം ബ്രാഞ്ച് പാലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കോട്ടയം: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ബലാത്സംഗക്കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഫാ. ജെയിംസ് എർത്തയലിനെതിരെ ക്രൈം ബ്രാഞ്ച് പാലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്ക് ഒപ്പമുള്ള സിസ്റ്റർ അനുപമക്ക് നൽകിയ വാഗ്ദാനമാണ് കേസിനാധാരം.
കേസിൽ നിന്ന് പിന്മാറിയാൽ പത്തേക്കർ സ്ഥലവും മഠവും നൽകാമെന്നായിരുന്നു സിസ്റ്റർ അനുപമയെ ഫോണിൽ വിളിച്ച് എർത്തയിലിന്‍റെ വാഗ്ദാനം. പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഫാ. ജെയിംസ് എർത്തയലിനെതിരെ ചുമത്തിയിരിക്കുന്നത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്.
അതേസമയം, ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ സാക്ഷിയായ കന്യാസ്ത്രീയ്ക്ക് മുന്നറിയിപ്പുമായി സന്യാസിനി സഭ രംഗത്തെത്തി. സ്ഥലംമാറ്റ ഉത്തരവ് ഉടൻ അനുസരിക്കാൻ സന്യാസിനി സഭ സിസ്റ്റര്‍ ലിസി വടക്കേലിന് നിർദേശം നല്‍കി. മാർച്ച് 31നകം വിജയവാഡയിൽ എത്തണമെന്ന് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റര്‍ ലിസ്സി വടക്കേയിലിന് നിര്‍ദേശിച്ചു.
Also Read: ഉടൻ മഠം ഒഴിയണം, ജ്യോതിഭവനിലെ താമസം അനധികൃതം; സിസ്റ്റർ ലിസ്സിക്കെതിരെ സന്യാസിനി സഭ