മലയാളികളെ തിരികെ എത്തിക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
കേരളത്തിൽ നിന്ന് പുറത്തേക്ക് അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകൾ മലയാളികളെ തിരിച്ചെത്തിക്കാൻ ഉപയുക്തമാക്കണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചത്. കേരളത്തിൽ നിന്ന് പുറത്തേക്ക് അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകൾ മലയാളികളെ തിരിച്ചെത്തിക്കാൻ ഉപയുക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് മടക്കികൊണ്ടുപോകാനായി ട്രെയിനുകള്‍ അനുവദിച്ചിരുന്നു.
അതേസമയം കേരളത്തില്‍ നിന്ന് ബിഹാറിലേക്ക് അതിഥി തൊഴിലാളികളുമായി പുറപ്പെടാനിരുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി. ബിഹാര്‍ സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. തിരൂർ, കോഴിക്കോട് , ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് നാട്ടിലേക്ക് മടങ്ങാനാകില്ലെന്നും വരുംദിവസങ്ങളില്‍ തിരികെ പോകാനാകുമെന്നും ജില്ലാ ഭരണകൂടം അതിഥി തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്.
നാലിടങ്ങളില്‍ നിന്ന് നാലായിരത്തോളം അതിഥി തൊഴിലാളികളാണ് ഇന്ന് മടങ്ങാനിരുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നെങ്കിലും ബീഹാര്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ട്രെയിന്‍ റദ്ദാക്കേണ്ട സാഹചര്യമുണ്ടായത്. മെയ് എട്ടിന് മുൻപ് ട്രെയിൻ സർവീസ് നടത്താനുള്ള ശ്രമം സംസ്ഥാന സർക്കാർ തുടങ്ങിയിട്ടുണ്ട്.