സിബിഐക്ക് പൂട്ടിടാനുള്ള സർക്കാർ നീക്കത്തിനെതിരെ ചെന്നിത്തല; ദേശീയ തലത്തിൽ സോണിയാ ഗാന്ധിയുടെ നിലപാട് ശരി
പകപോക്കുവാനായി സിബിഐയെ ഉപയോഗിച്ചപ്പോഴാണ് നിയന്ത്രണങ്ങൾ കൊണ്ട് വന്നതെന്ന് പറഞ്ഞ ചെന്നിത്തല ദേശീയ അന്വേഷണ ഏജന്‍സികളെക്കുറിച്ചുള്ള സോണിയാ ഗാന്ധിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള കേരള സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ അടക്കമുള്ള ക്രമക്കേടുകളിൽ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് ചെന്നിത്തലയുടെ ആരോപണം.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ മുഖ്യമന്ത്രിക്ക് അറിവുണ്ടെന്ന് ചെന്നിത്തല ആവർത്തിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ രാഷ്ട്രീയപ്രേരിതമായി പകപോക്കുവാനായി സിബിഐയെ ഉപയോഗിച്ചപ്പോഴാണ് നിയന്ത്രണങ്ങൾ കൊണ്ട് വന്നതെന്ന് പറഞ്ഞ ചെന്നിത്തല ദേശീയ അന്വേഷണ ഏജന്‍സികളെക്കുറിച്ചുള്ള സോണിയാ ഗാന്ധിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞു.
മുഖ്യമന്ത്രി കത്ത് എഴുതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്വര്‍ണക്കള്ളക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികള്‍ വന്നതെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.