കഴിഞ്ഞ 9 വർഷം ഈ മുഖ്യമന്ത്രിയും ഈ സർക്കാരും ഊട്ടിവളർത്തിയതാണ് ലഹരി മാഫിയയെ. ഇവരുടെ വേരറുക്കാൻ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയമാണ്

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ലഹരിക്കെതിരെ മനുഷ്യമതിൽ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കൽ അല്ല മറിച്ച് ക്ലിഫ് ഹൗസിലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കഴിഞ്ഞ 9 വർഷം ഈ മുഖ്യമന്ത്രിയും ഈ സർക്കാരും ഊട്ടിവളർത്തിയതാണ് ലഹരി മാഫിയയെ. ഇവരുടെ വേരറുക്കാൻ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയമാണ്. വെറും 24 മണിക്കൂർ കൊണ്ട് ഇതിന് അന്ത്യം കുറിയ്ക്കാൻ സാധിക്കും. ഇത് ഞങ്ങൾ ചെയ്തിട്ടുണ്ട്. അത് ഇപ്പോൾ ചെയ്യാൻ കഴിയാത്തത് ഭരണ പരാജയമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ യൂണിയൻ സമരം ചെയ്തിട്ട് ഒരുപാട് കാലമായി. അവരെ ചുമ്മാതെ സമരത്തിന് ഇറക്കാൻ വേണ്ടി മാത്രമുള്ള ഒരു പരിപാടിയാണ് ഈ മനുഷ്യ മതിൽ. ഇത് വെറും തട്ടിപ്പ് പരിപാടിയാണ്. സർക്കാർ ലഹരി മാഫിയക്ക് നേരെ കണ്ണടയ്ക്കുന്നു. ബാറുകളും ഡിസ്റ്റിലറികളും യഥേഷ്ടം അനുവദിക്കുന്നു. പിണറായി വിജയൻ ഉറക്കം നിർത്തി എഴുന്നേറ്റ് ഈ വിഷയത്തിന് ഒരു പരിഹാരം ഉണ്ടാക്കണം. മുഖ്യമന്ത്രിക്കും സർക്കാരിനും യാതൊരു ആത്മാർത്ഥതയും ഇല്ലാത്തതുകൊണ്ടാണ് ലഹരി വിഷയം പരിഹരിക്കപ്പെടാതെ കിടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപിയുടെ വളര്‍ച്ചക്ക് ഇന്ധനമായത് കമ്മ്യൂണിസ്റ്റുകളുടെ അന്ധമായ കോണ്‍ഗ്രസ് വിരോധം: രമേശ് ചെന്നിത്തല

അതേസമയം കമ്യുണിസ്റ്റ് പാര്‍ട്ടികളുടെയും സോഷ്യലിസ്റ്റുകളുടെയും അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് ബി ജെ പിയെ ഇന്ത്യയില്‍ അധികാരത്തിലേറ്റിയതെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. കേരളത്തില്‍ മാത്രമല്ല അഖിലേന്ത്യാതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ്, ആര്‍ എസ് എസ് അന്തര്‍ധാര ശക്തമായിരുന്നു. 77 ലും 89 ലും രൂപീകരിക്കപ്പെട്ട രണ്ടു കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാരുകളുടെ പിന്നിലെ ചാലക ശക്തിയും ഈ അന്തര്‍ധാര തന്നെയായിരുന്നുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. മാധ്യമ പ്രവര്‍ത്തകനായ ശ്രീകുമാര്‍ മനയില്‍ രചിച്ച് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'ചരിത്രപരമായ മണ്ടത്തരങ്ങള്‍ കമ്യൂണിസ്റ്റുകളും, സോഷ്യലിസ്റ്റുകളും ഹിന്ദുത്വക്ക് വഴിവെട്ടിയതെങ്ങിനെ' എന്ന പുസ്തകം കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പ്രകാശനം ചെയ്തു സംസാരിക്കവെയാണ് ചെന്നിത്തല ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം