ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് ഹ‍ർഷിന വീണ്ടും സമരം ആരംഭിച്ചത്.

കോഴിക്കോട് : ഡോക്ടർമാർക്ക് എന്നപോലെ രോഗിക്കും സംരക്ഷണം കിട്ടണമെന്ന് രമേശ് ചെന്നിത്തല. വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഹർഷിനയ്ക്ക് ആരോ​ഗ്യമന്ത്രി വീണാ ജോ‍ർജ് നൽകിയ ഉറപ്പ് പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സമരം തുടരുന്ന ഹർഷിനയെ സന്ദ‍ർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല. സർക്കാരിന് ഒളിച്ചു കളി നടത്താൻ സാധ്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. 

ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് ഹ‍ർഷിന വീണ്ടും സമരം ആരംഭിച്ചത്. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിക്ക് മുന്നിൽ തുടങ്ങിയ സമരത്തിന് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുമുണ്ട്. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിൽ 2017ൽ പ്രസവ ശസ്ത്രക്രിയക്കിടെ ശസത്രക്രിയ ഉപകരണം വയറ്റിൽ മറന്നുവച്ചെന്നാണ് ഹർഷിനയുടെ പരാതി. 

ആശുപത്രിക്ക് മുന്നിൽ ഹർഷിന ആദ്യം നടത്തിയ സമരം, ആരോഗ്യ മന്ത്രി നേരിട്ടെത്തി ഉറപ്പുകൾ നൽകിയതോടെയാണ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടാകാതിരുന്നതിനാലാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് കടന്നത്. അഞ്ച് വര്‍ഷം അനുഭവിച്ച വേദനയേക്കാള്‍ വലുതാണ് സര്‍ക്കാര്‍ അനാസ്ഥയുടെ വേദനയെന്ന് വീണ്ടും സമരം തുടങ്ങിയതിന് പിന്നാലെ ഹര്‍ഷിന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

Read More : ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം