കോഴിക്കോട്ട് നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് ചിക്കന്‍ കടകള്‍ അടച്ചിടും
പക്ഷിപ്പനി പ്രതിരോധത്തിന്‍റെ പേരിൽ വേങ്ങേരിയിലെയും കൊടിയത്തൂരിലും പത്തുകിലോമീറ്റർ പരസരത്തെയും ചിക്കൻ കടകൾ മൂന്ന് മാസത്തേക്ക് അടച്ചിടാൻ ജില്ലാഭരണകൂടം ഉത്തരവിട്ടതിൽ പ്രതിഷേധിച്ചാണ് സമരം.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് ചിക്ക൯ കടകള്‍ അടച്ചിടു൦. പക്ഷിപ്പനി പ്രതിരോധത്തിന്‍റെ പേരിൽ വേങ്ങേരിയിലെയും കൊടിയത്തൂരിലും പത്തുകിലോമീറ്റർ പരസരത്തെയും ചിക്കൻ കടകൾ മൂന്ന് മാസത്തേക്ക് അടച്ചിടാൻ ജില്ലാഭരണകൂടം ഉത്തരവിട്ടതിൽ പ്രതിഷേധിച്ചാണ് സമരം. കേരള സംസ്ഥാന ചിക്കൻ വ്യാപാര സമിതിയുടെതാണ് തീരുമാനം.
അതേസമയം കോഴിക്കോട് തടമ്പാട്ട് താഴത്ത് നിന്ന് ചത്തകോഴികളെ തൂവലോടെ ഫ്രീസറില്‍ സൂക്ഷിച്ചത് ഇന്ന് പിടികൂടി. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ഒളിപ്പിച്ച് വച്ച വളര്‍ത്തുപക്ഷികളെ കണ്ടെത്താനായിരുന്നു ഇന്നത്തെ പരിശോധന. ചിലയിടങ്ങളില്‍ എതിര്‍പ്പിനെ തുടര്‍ന്ന് പൊലീസിന്‍റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
പക്ഷിപ്പനി ബാധിത പ്രദേശമായ കോഴിക്കോട് വേങ്ങേരിക്ക് സമീപം തടമ്പാട്ട്താഴത്തെ ഒരു ചിക്കന്‍ ഷോപ്പില്‍ നിന്നാണ് തൂവലുകളോടെ ഫ്രീസറില്‍ സൂക്ഷിച്ച ചത്ത കോഴികളെ പിടികൂടിയത്. ഫ്രീസറിന് പുറത്ത് ദുര്‍ഗന്ധം വമിക്കുന്ന നിലയിലും ചത്ത കോഴികളുണ്ടായിരുന്നു. മുന്നൂറിലധികം കോഴികളെയാണ് പൂട്ടിയിട്ടിരിക്കുന്ന ചിക്കന്‍ഷോപ്പില്‍ നിന്ന് കണ്ടെടുത്തത്. മൃഗസംരക്ഷണ വകുപ്പിന്‍റെ റാപിഡ് റെസ്പോണ്‍സ് ടീമാണ് പരിശോധന നടത്തിയത്.