ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഗൂഢാലോചന ആരോപണം നിഷേധിച്ച് കടകംപള്ളി സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്നെ അപകീർത്തിപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നുംകടകംപള്ളി സുരേന്ദ്രൻ പറയുന്നു.
തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിയിൽ വിശദീകരണവുമായി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ. തനിക്കെതിരെ ഉയർന്ന സാമ്പത്തിക ഗൂഢാലോചന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. പോറ്റി നൽകിയ പരാതിയിൽ പ്രതിഭ എന്ന ഒരാളുമായി ചേർന്ന് താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണമുണ്ടെങ്കിലും ആരാണ് ഇതെന്ന് പോലും വ്യക്തമായിട്ടില്ലെന്ന് കടകംപള്ളി പറഞ്ഞു. പ്രതിഭ തന്റെ നിയോജക മണ്ഡലത്തിലുള്ള ഒരു വ്യക്തിയാണ്. എന്നാൽ ആരുടേയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി വ്യക്തമാക്കുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഒരു പൊലീസ് സ്റ്റേഷനിലും താൻ പോയിട്ടില്ലെന്നും, തുമ്പ പൊലീസ് സ്റ്റേഷനിൽ പോയത് ഉദ്ഘാടന സമയത്താണ് മാത്രമെന്നും കടകംപള്ളി പറഞ്ഞു. ആരുടേയും സാമ്പത്തിക പ്രശ്നങ്ങളിൽ ഇടപെടാറില്ലെന്നും, അത്തരം വിഷയങ്ങൾ ഉണ്ടെങ്കിൽ പാർട്ടി സഖാക്കളുടെ അടുത്തേക്ക് വിടാറാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത ഉയർന്ന സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പരാതി ഉയർന്നതെന്നും കടകംപള്ളി ആരോപിച്ചു. ചില ചാനൽ സർവേകളിൽ ഇടതുപക്ഷത്തിന് മുൻതൂക്കം ലഭിക്കുന്നുവെന്ന സാഹചര്യത്തിൽ തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരാതി നൽകിയതെന്നാണ് കടകംപള്ളി ആരോപിക്കുന്നത്. എന്റെ സ്നേഹിതന്മാർ നടത്തിയ ഗൂഢാലോചനയാണ് പോറ്റി നൽകിയ പരാതി. പരാതിയുടെ പകർപ്പ് ലഭിച്ചപ്പോഴാണ് ഇതുസംബന്ധിച്ച് വ്യക്തത ലഭിച്ചത്. അത് ആരാണെന്ന് സന്ദർഭം വരുമ്പോൾ പുറത്തുപറയുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കടകംപള്ളി പറഞ്ഞു. തനിക്കെതിരായ പരാതി വ്യാജമാണെന്നും, ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ അനുയോജ്യമായ സമയത്ത് വെളിപ്പെടുത്തുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
