Asianet News MalayalamAsianet News Malayalam

പിഴ ചുമത്തുന്നത് അപരാധമല്ല, പൊലീസിന്‍റേത് ത്യാഗം: അട്ടപ്പാടി സംഭവത്തെയും ന്യായീകരിച്ച് മുഖ്യമന്ത്രി

അട്ടപ്പാടി ഷോളയൂരിൽ ആദിവാസി മൂപ്പനെയും മകനെയും അറസ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം

Chief Minister Pinarayi Vijayan backs Kerala police over controversies
Author
Thiruvananthapuram, First Published Aug 10, 2021, 10:46 AM IST

തിരുവനന്തപുരം: കേരളത്തിൽ പൊലീസിന്റെ കൊവിഡ് കാലത്തെ പ്രവർത്തനത്തിന് ക്ലീൻ ചിറ്റ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് നടപടികളെ പൂർണമായി ന്യായീകരിച്ച അദ്ദേഹം പൊലീസിനെതിരെ പ്രചാരവേല നടക്കുന്നെന്നും കുറ്റപ്പെടുത്തി. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടിൽ കാണരുതെന്നും പോലീസ് ചെയ്യുന്നത് ഏൽപ്പിച്ച ചുമതല മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു.

അട്ടപ്പാടി ഷോളയൂരിൽ ആദിവാസി മൂപ്പനെയും മകനെയും അറസ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കുടുംബ കലഹമാണ്  തർക്കത്തിന് കാരണം. ക്രമസമാധാനം നിലനിർത്താനാണ് പോലീസ് ശ്രമിച്ചത്. പോലീസിന്റേത് സ്വാഭാവിക നടപടിയാണ്. വട് ലക്കി ഊര് മൂപ്പൻ ചൊറിയ മൂപ്പനും ബന്ധു കുറുന്താ ചലവും തമ്മിൽ ആയിരുന്നു തർക്കം. കുറുന്താചലത്തിന്റെ പരാതിയിലായിരുന്നു പോലീസ് കേസ്. 

അട്ടപ്പാടി സംഭവത്തിന് പിന്നിൽ സിപിഎം: ഷംസുദ്ദീൻ

മൂപ്പനെയും മകനെയും ബലം പ്രയോഗിച്ചു പിടിച്ചു കൊണ്ടുപോയെന്ന് എൻ ഷംസുദീൻ കുറ്റപ്പെടുത്തി. ഭീകര വാദികളെ പിടിക്കും പോലെ പോലീസ് സംഘമെത്തി. സിപിഎം നിർദ്ദേശ പ്രകാരമാണ് പോലീസ് നടപടി. സിപിഎമ്മുമായി മുരുകൻ തെറ്റിയതാണ് കാരണം. മൂപ്പന്റെ മകൻ മുരുകനും സിപിഎമ്മും തമ്മിൽ തർക്കമുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളെ പിടിക്കാൻ ഇത്ര ആവേശം പോലീസ് കാട്ടിയില്ല. പോലീസിന് ഭ്രാന്തിളകിയ പോലെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുടി വെട്ടാനും ചോറ് വാങ്ങാനും പോകുന്നവർ രണ്ടായിരം രൂപ പിഴ ചുമത്തുന്നു. പോലീസ് അഴിഞ്ഞാടുന്നു. അട്ടപ്പാടിയിൽ നടന്നത് പോലീസ് നരനായാട്ടാണ്. കോവിഡ് മറയാക്കി പോലീസ് ജനങ്ങളുടെ മേൽ കുതിര കയറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

പൊസ് ജനങ്ങൾക്ക് എതിരാണെന്ന പ്രചാരണം തെറ്റെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പോലീസ് നാടിനെതിരായ സേനയെന്ന് വരുത്തി തീർക്കാനാണ് ശ്രമം. പോലീസ് ജനകീയ സേന എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ദുരന്തങ്ങളിൽ ജനങ്ങളോട് ചേർന്നു നിന്ന് പ്രവർത്തിച്ചതാണ് പോലീസ്. അതാണ് നമ്മുടെ നാട്ടിലെ അനുഭവം. മഹാ പ്രളയത്തിൽ അടക്കം അത് കണ്ടു. മഹാമാരി കാലത്തും പോലീസ് പ്രവർത്തനം മാതൃകാപരമായിരുന്നു. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടിൽ കാണരുത്. പൊലീസ് ചെയ്യുന്നത് സർക്കാർ ഏൽപ്പിച്ച ചുമതലയാണ്.

ത്യാഗ പൂർണ്ണമായ പൊലീസിന്റെ പ്രവർത്തനത്തെ രാഷ്ട്രീയ നേട്ടത്തിനായി നിസ്സാര വൽക്കരിക്കരുത്. പൊലീസിന് എതിരെ നടക്കുന്നത് പ്രചാര വേലയാണ്. ഏറ്റവും നല്ല ക്രമസമാധാനം പുലരുന്ന സംസ്ഥാനമാണ് കേരളം. അതിൽ പോലീസിന് ഉള്ള പങ്ക് പ്രധാനം. പൊലീസ് ജനങ്ങളുടെ കണ്ണീരൊപ്പുന്നു. നാട്ടിൽ ക്രമസമാധാനം പുലരാൻ ആഗ്രഹിക്കാത്തവരാണ് പോലീസിന് എതിരായ പ്രചാരണത്തിന് പിന്നിൽ. അട്ടപ്പാടിയിൽ പോലീസിനെ തടയാൻ വരെ ശ്രമം ഉണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios