സിപിഎം-എസ്ഡിപിഐ ഡീൽ ആരോപണം നുണയാണെന്നും രാഷ്ട്രീയ നേട്ടത്തിനായി യുഡിഎഫ് നടത്തുന്ന പ്രചാരണമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലെന്നും സംസ്ഥാനത്ത് എല്ലാ രംഗങ്ങളിലും പുരോഗതി കൈവരിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.  

മലപ്പുറം: സിപിഎം-എസ്‌ഡിപിഐ ഡീൽ ആരോപണം സംബന്ധിച്ച ചോദ്യങ്ങളോട് ക്ഷുഭിതനായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. ഡീൽ ആരോപണം നുണയാണെന്നും രാഷ്ട്രീയ നേട്ടത്തിനായി യുഡിഎഫിന് ഇങ്ങനെയൊക്കെ പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി തിരൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വർഗീയതോട് വിരുദ്ധ നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്. തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, തുടർഭരണം വന്നതിന് ശേഷം സംസ്ഥാനത്തെ എല്ലാ രംഗങ്ങളിലും പുരോഗതി കൈവരിച്ചിട്ടുവെന്നും അവകാശപ്പെട്ടു. തൻ്റെ പെരുമാറ്റം ജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളുടെ പ്രയോഗവും ജനകീയ പ്രതിബദ്ധതയും ഒത്തുചേർന്നാണ് സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ രംഗത്തെ നവീകരണം, ആരോഗ്യ മേഖലയിലുണ്ടായ വികസനം, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വ്യാപനം എന്നിവയാണ് സർക്കാരിന്റെ പ്രധാന നേട്ടങ്ങളെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കളുടെ സ്വപ്നങ്ങൾക്കും നാടിന്റെ വളർച്ചയ്ക്കും അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് രൂപപ്പെട്ടുത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് സർക്കാർ ശക്തമായ പിന്തുണയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി വിരുദ്ധ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. രാജ്യത്ത് ആദ്യമായി പ്രവാസികളെ ക്ഷേമ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത് ഇടത് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2009-ൽ പ്രവാസി ക്ഷേമ ബോർഡ് രൂപീകരിച്ചതും ഈ രംഗത്തെ പ്രധാന നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡീൽ ആരോപണം ചെറുത്ത് സിപിഎം

എസ്ഡിപിഐ എൽഡിഎഫ് ബന്ധം എന്ന ആക്ഷേപം കന ഗോലു ക്യാപ്സൂൾ ആണെന്നും എന്നാൽ എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കില്ലെന്ന് പറയാൻ ആകില്ലെന്നും എം എ ബേബി. മുഖ്യമന്ത്രി നേരിട്ടാണ് എസ്ഡിപിയുമായി ധാരണ ഉണ്ടാക്കിയതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. എൽഡിഎഫ്-എസ്ഡിപിഐ ബന്ധം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ പ്രതിരോധത്തിലായ സിപിഎം ഇത് കോൺഗ്രസിന്റെ ക്യാപ്സൂൾ ആണെന്ന് ആരോപണം ഉന്നയിച്ച് ചെറുക്കാൻ ശ്രമം തുടങ്ങി. ചോദ്യങ്ങളുടെ രൂക്ഷമായി പ്രതികരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. എന്നാൽ മുഖ്യമന്ത്രി തന്നെ നേരിട്ട് ഉണ്ടാക്കിയ ധാരണയാണെന്നും എസ്ഡിപിഐ സിപിഎം ബന്ധം ഇപ്പോൾ പരസ്യമായ കാര്യമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

YouTube video player