വയനാട്ടിൽ രണ്ടര വയസുകാരന്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു
കുട്ടി അബദ്ധത്തിൽ പൂളിലകപ്പെട്ടതായാണ് പ്രാഥമിക വിവരം. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയനാട്: വയനാട്ടിൽ രണ്ടര വയസുകാരന്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. തൊണ്ടര്‍നാട് കോറോമിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിലാണ് രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചത്. വടകര സ്വദേശി ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്. കുട്ടി അബദ്ധത്തിൽ പൂളിലകപ്പെട്ടതായാണ് പ്രാഥമിക വിവരം. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർതൃവീട്ടിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ച നിലയിൽ
നോർത്ത് പറവൂരിൽ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമല ആണ് തൂങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അമലയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുമാസം ഗർഭിണി ആയിരുന്നു അമല. അമലയെ മാനസികമായി പീഡിപ്പിച്ചു എന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
'അമലയെ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല. വീട്ടുകാർ ഫോൺ വിളിക്കുമ്പോൾ നൽകിയിരുന്നില്ല'. ഗർഭിണി ആയിരുന്നു എന്ന വിവരം അറിയിച്ചില്ല എന്നും അമലയുടെ ബന്ധു ലാവണ്യ ആരോപിച്ചു. വീട്ടിൽ പോകണം എന്നാവശ്യപ്പെട്ടപ്പോൾ താലിമാല ഊരി വച്ച് പൊയ്ക്കൊള്ളാൻ പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു. മകളോട് സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്ന് അമലയുടെ അച്ഛൻ വിജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് വർഷം മുമ്പാണ് അമല വടക്കൻ പറവൂർ സ്വദേശിയായ രഞ്ജിത്തിനെ വിവാഹം കഴിച്ചത്. ഓട്ടോ ഡ്രൈവർ ആയിരുന്നു രഞ്ജിത്ത്.
ആരോപണങ്ങള്‍ രഞ്ജിത്തിന്റെ കുടുംബം തള്ളി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. രഞ്ജിത്തിന്‍റെ വീട്ടുകാരെ പ്രതിചേർക്കുന്നതുൾപ്പെടെ ഉള്ള കാര്യങ്ങൾ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.