കുട്ടിക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ഇതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ അറിയിച്ചു. 

തലശ്ശേരി : തലശ്ശേരിയിൽ കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ പൊലീസ് വീഴ്ചയെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ. പൊലീസിന് വീഴ്ച പറ്റിയെന്ന റൂറൽ എസ് പി പി ബി രാജീവിന്റെ റിപ്പോർട്ട് പരിശോധിക്കും. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിനോടും വിവരങ്ങൾ ആരായുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു. കുട്ടിക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ഇതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ അറിയിച്ചു. 

ആറ് വയസ്സുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ തലശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുളളവർക്ക് വീഴ്ച പറ്റിയെന്നാണ് എഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ എസ് പി വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിൽ പൊലീസിനെതിരെ നടപടി എടുത്തേക്കും. സംഭവം നടന്ന ദിവസം കസ്റ്റഡിയിൽ എടുത്ത പ്രതിയെ വിട്ടയച്ചത് ഗുരുതര വീഴ്ചയായി. കുട്ടിയെ ചവിട്ടി വീഴ്ത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞിട്ടും ഗൗരവമായി എടുത്തില്ലെന്നും റിപ്പോർട്ട് പറയുന്നു.

നവംബർ മൂന്നിന് വൈകിട്ടാണ് ആറുവയസുകാരനെ യുവാവ് ക്രൂരമായി ആക്രമിച്ചത്. തന്‍റെ കാറിൽ ചവിട്ടിയെന്നാരോപിച്ച് പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദ് രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ക്രൂര കൃത്യത്തിന്‍റെ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ടായിട്ടും തുടക്കത്തിൽ കേസെടുക്കാതെ പൊലീസ് പ്രതിയെ വിട്ടയക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടും ദൃശ്യങ്ങളും പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടികളിലേക്ക് കടന്നതും പ്രതിയെ അറസ്റ്റ് ചെയ്തതും. കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുള്ളത്

Read More : തലശ്ശേരിയിൽ കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ പൊലീസിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്, നടപടിക്ക് സാധ്യത