ചിന്ത ജെറോം മാനദണ്ഡങ്ങൾ ലംഘിച്ച് കൊവിഡ് വാക്സീൻ സ്വീകരിച്ചെന്ന് പരാതി
പരാതി അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് മറുപടി കിട്ടിയെന്ന് ബോറിസ് പോൾ അറിയിച്ചു.
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം മാനദണ്ഡങ്ങൾ ലംഘിച്ച് കൊവിഡ് വാക്സീൻ സ്വീകരിച്ചെന്ന് പരാതി. കൊല്ലത്ത് അഭിഭാഷകനായ ബോറിസ് പോളാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് മറുപടി കിട്ടിയെന്ന് ബോറിസ് പോൾ അറിയിച്ചു.
ഇന്നലെയാണ് കൊവിഡ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച കാര്യം ചിന്ത ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. 45 വയസ് പിന്നിട്ടിട്ടില്ലാത്ത ചിന്ത വാക്സിൻ സ്വീകരിച്ചത് പിൻവാതിലിലൂടെയെന്ന വിമർശനമാണ് നവമാധ്യമങ്ങളിലടക്കം ഉയരുന്നത്. എന്നാൽ കൊവിഡ് സന്നദ്ധ പ്രവർത്തക എന്ന നിലയിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ചിന്ത വാക്സിൻ സ്വീകരിച്ചതെന്ന് യുവജന കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.