ക്രിസ്ത്യൻ നാടാര്‍ സംവരണം; ഹൈക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകുന്നത് ആലോചിക്കുന്നതായി പി രാജീവ്
ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് ഇന്നലെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് കോടതി നടപടി
കൊച്ചി: ക്രിസ്ത്യൻ നാടാര്‍ സംവരണത്തിനെതിരായ ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീൽ നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. സംവരണം തുടരണമെന്നാണ് സർക്കാർ നിലപാടെന്നും നിയമവശം ആലോചിച്ച ശേഷം തുടർ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് ഇന്നലെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് കോടതി നടപടി. ഒബിസി പട്ടിക വിപുലീകരിക്കൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്നും രാഷ്ട്രപതിയ്ക്കാണ് ഇക്കാര്യത്തിൽ അധികാരമുള്ളതെന്നും കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
മറാത്ത സംവരണ കേസിൽ സുപ്രീം കോടതി ഇറക്കിയ വിധി ന്യായത്തിന് വിരുദ്ധമാണ് സർക്കാർ നടപടിയെന്ന് ചൂണ്ടികാട്ടിയ കോടതി കഴിഞ്ഞ ഫെബ്രുവരി ആറിന് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിലെ എല്ലാ തുടർന്നപടികളും നിർത്തിവെക്കാൻ നിർദ്ദേശം നൽകി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായായാണ് സർക്കാർ ക്രിസ്ത്യൻ നടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവിറക്കിയത്.