ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലേണിങ് പ്ലാറ്റ്ഫോമുകളാണെന്നും തന്‍റെ യൂ ട്യൂബ് ചാനലിന്‍റെ വിശ്വാസ്യതതകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് സി ഇ ഒയുടെ വിശദീകരണം
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ വിശദീകരണവുമായി എം എസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനൽ അധികൃതർ രംഗത്ത്. കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് എം എസ് സൊല്യൂഷൻസ് സി ഇ ഒ കൊടുവള്ളി സ്വദേശിയായ ഷുഹൈബ് വ്യക്തമാക്കി. ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലേണിങ് പ്ലാറ്റ്ഫോമുകളാണെന്നും തന്‍റെ യൂ ട്യൂബ് ചാനലിന്‍റെ വിശ്വാസ്യതതകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് യൂ ട്യൂബ് ചാനലിലൂടെ, സി ഇ ഒ നൽകിയിരിക്കുന്ന വിശദീകരണം.
അതേസമയം ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പൊതുവിദ്യാഭ്യാസവകുപ്പ്, ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ട്. പരീക്ഷാ തലേന്ന് തന്നെ ചോദ്യം ചോർത്തിയെന്ന് അവകാശപ്പെട്ടാണ് യൂ ട്യൂബ് ചാനലുകൾ പ്രഡിക്ഷൻ എന്ന നിലക്ക് ചോദ്യങ്ങൾ പുറത്തുവിട്ടത്. ക്രിസ്മസ് പരീക്ഷ ചോദ്യങ്ങളുമായി 90 ശതമാനത്തിലേറെ സാമ്യമുള്ളതാണ് എം എസ് സൊല്യൂഷൻസ്, എഡ്യുപോർട്ട് അടക്കമുള്ള യൂ ട്യൂബ് ചാനലുകളിലെ ചോദ്യങ്ങൾ. ഇതോടെയാണ് ചോദ്യപേപ്പർ ചോർച്ചയെന്ന പരാതി മുറുകിയത്. ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകരിലേക്കും ട്യൂഷൻ സെൻററുകളിൽ ഇപ്പോഴും ക്ലാസെടുക്കുന്ന അധ്യാപകരിലേക്കുമാണ് സംശയം നീളുന്നത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി ജി പിക്ക് പരാതി നൽകിയത്.
സ്വകാര്യ ട്യൂഷൻ പരിശീലന കേന്ദ്രങ്ങളിൽ വൻതുകക്ക് ക്ലാസെടുക്കുന്ന സർക്കാർ അധ്യാപകരെ നേരത്തെയും വിദ്യാഭ്യാസ വകുപ്പ് സ്ക്വാഡിന്‍റെയും വിജിലൻസിന്‍റെയും പരിശോധനയിൽ കണ്ടെത്തിയിരുന്നു. പക്ഷെ ആറുമാസത്തെ സസ്പെൻഷൻ ശേഷം അതിവേഗം എല്ലാവരെയും തിരിച്ചടുക്കുന്നതാണ് രീതി. ഓണപ്പരീക്ഷ ചോദ്യപേപ്പറുകളും ഓൺലൈൻ പ്ലാറ്റ് ഫോമുകൾ ചോർത്തിയെന്ന പരാതി ഉയർന്നെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായിരുന്നില്ല.
അതേസമയം സ്വകാര്യ ട്യൂഷൻ സെന്‍ററിൽ ക്ലാസെടുക്കുന്ന അധ്യാപകർക്ക് ചോർച്ചയിൽ പങ്കുണ്ടാകാമെന്നും കർശന നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പരാതികൾ നേരത്തെ ഉയർന്നിട്ടും വിദ്യാഭ്യാസവകുപ്പ് അനങ്ങാതിരുന്നതാണ് ചോർച്ചക്കുള്ള കാരണമെന്ന് വിമർശനങ്ങളുമുണ്ട്.
