തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്ക് മാപ്പില്ലെന്നും മാനനഷ്ടക്കേസ് നൽകുമെന്നും സിപിഎം നേതാവ് പി.കെ. ശ്രീമതി. ഏതോ എംഎൽഎയുടെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്നതടക്കമുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെയാണ് നിയമനടപടി. സൈബർ ഇടങ്ങളിലെ മോശം പോർവിളികൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കണ്ണൂർ: വ്യാജ വാർത്ത ചെയ്തവർക്ക് എന്ത് പറഞ്ഞാലും മാപ്പില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി. വാർത്ത നൽകിയ പലരും വിളിച്ചു. കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു. കോൺഗ്രസ്, ബിജെപി നേതാക്കൾ വിളിച്ചു പിന്തുണ അറിയിച്ചിരുന്നുവെന്നും പികെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നേതാവ് പിടി തോമസ് മുൻപ് ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അന്ന് രോഗമായതിനാൽ നിയമ നടപടി എടുത്തില്ല. സൈബർ ഇടത്ത് മോശം വാക്കുപയോഗിച്ചു നടത്തുന്ന പോർ വിളികളും എല്ലാവരും നിർത്തണമെന്നും പികെ ശ്രീമതി പറഞ്ഞു. കഴിഞ്ഞ ദിവസം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പികെ ശ്രീമതി വിതുമ്പിക്കരഞ്ഞിരുന്നു.
പികെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ല. ഈ വ്യാജ പ്രചാരണം കാലങ്ങളായി നടക്കുന്നു. ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നു എന്ന ആരോപണം മാനംകെടുത്താനാണെന്നും ശ്രീമതി പറഞ്ഞു.
‘’ഏതോ ഒരു എംഎൽഎ, എംഎൽഎ അങ്ങനെയുണ്ടോ എന്നെനിക്കറിയില്ല. ഞാൻ ചോദിച്ചു, പാലക്കാട് ആരെങ്കിലും അങ്ങനെ എംഎൽഎയുണ്ടോ? ഇല്ല, തൃശ്ശൂരുണ്ടോ? ഇല്ലെന്ന് പറഞ്ഞു. പിന്നയാരാണ് ഈ കൃഷ്ണൻ എന്ന് പറയുന്നയാള്? എനിക്കറിയില്ല. അങ്ങനെയൊരു എംഎൽഎയുടെ ഭാര്യയായിട്ട് ഞാൻ ഫാമിലി പെൻഷൻ വാങ്ങുക എന്നൊക്കെ പറയുമ്പോള്‍, പ്രചരിപ്പിക്കുമ്പോള്‍… ഞാൻ അധ്യാപന രംഗത്ത്, നിങ്ങള്‍ക്കൊക്കെ അറിയാം എന്നെ. എന്നെക്കുറിച്ചാണ് ഇങ്ങനെ ഞാൻ പണത്തിന് വേണ്ടി എന്തും ചെയ്യുന്നു, എന്തൊക്കെയാ അതിൽ പറയുന്നത്? നിങ്ങളെല്ലാവരും ചെറുപ്പക്കാരാണല്ലോ, നിങ്ങള്‍ക്കൊക്കെ അമ്മമാരുണ്ടല്ലോ, എന്തൊക്കെയാണ് അതിൽ പറയുന്നത്? എത്ര വൃത്തികെട്ട രീതിയിലാണ് ഈ പ്രചരണം നടക്കുന്നത്? അത് ഏതായാലും ഇത്രയും കൊള്ളരുതാത്ത രീതിയിൽ, ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ലോകത്തിലെമ്പാടുമുള്ള മലയാളികള്‍ കാണുന്ന തരത്തിൽ ഈ യൂട്യൂബ് ചാനലുകള്‍ ഉപയോഗിച്ച് എന്നെപ്പോലൊരു വ്യക്തിയെ ഈ രൂപത്തിൽ അധിക്ഷേപിക്കുമ്പോള്‍ നിങ്ങളാരും ചോദിച്ചില്ല ഇതുവരെ എന്താണ് വസ്തുത എന്ന്.
ഏതെങ്കിലും ഒരു പത്രക്കാരൻ, അല്ലെങ്കിൽ ഏതെങ്കിലും ഒരു മാധ്യമപ്രവര്‍ത്തക എന്നോട് ചോദിക്കുമെന്ന് ഞാൻ വിചാരിച്ചു, ഈ കഴിഞ്ഞ രണ്ട് മൂന്ന് ദിവസം, ആരും ചോദിച്ചില്ല. പിന്നെ എനിക്ക് പറയാതിരിക്കാൻ പറ്റുന്നില്ല. അതുകൊണ്ടാണ് ഞാൻ ഇന്ന് നിങ്ങളുടെ മുൻപാകെ വന്നത്. ഞാനിപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്നാണ്. കാരണം ഇത്രയേറെ അഭിമാന ക്ഷതം മാനത്തിന് ഇത്രയധികം കോട്ടം സംഭവിച്ച ഒരു സന്ദര്‍ഭം. എത്രയോ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇത് വളരെ മോശമായിപ്പോയി. എന്‍റെ ഭര്‍ത്താവ് മരിച്ചു, ഭര്‍ത്താവ് അധ്യാപകനായിരുന്നു. ഞാനും അധ്യാപികയായിരുന്നു. 45 വയസു വരെ സ്കൂളിൽ പഠിപ്പിച്ചു. ആറിലും ഏഴിലും കണക്കും സയൻസുമാണ് ഞാൻ പഠിപ്പിച്ചത്. പലരും എന്നെക്കുറിച്ച് അധ്യാപികയല്ല എന്നൊക്കെയാണ് പറയാറ്. അതിലൊന്നും എനിക്ക് വിഷമമില്ല. പറയട്ടെ. പക്ഷേ ഇത് കുറച്ച് കടുത്ത കയ്യായിപ്പോയി. അതുകൊണ്ട് ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പരാതി കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്.'' പികെ ശ്രീമതി പറയുന്നു.



