മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന ആരോപണത്തിൽ സംവിധായകൻ അനുരാജ് മനോഹർ പ്രതികരിച്ചു. എഡിജിപിയുടെ നിർദേശപ്രകാരം പമ്പയിലാണ് ഷൂട്ടിംഗ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി സംവിധായകൻ അനുരാജ് മനോഹർ.ഷൂട്ടിങ് നടന്നത് പമ്പയിൽ ആണെന്ന് അനുരാജ് മനോഹർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോർഡ് അധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്. പിന്നീട് എഡിജിപി എസ് ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടു. എഡിജിപിയാണ് പമ്പയിൽ ഷൂട്ട്‌ ചെയ്യാൻ പറഞ്ഞത്. അന്വേഷണം നടക്കട്ടെ എന്നും സംവിധായകൻ പ്രതികരിച്ചു.

മകരവിളക്കിന് മുൻപായാണ് ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അനുമതി തേടി അനുരാജ് മനോഹർ ജയകുമാറിനെ സമീപിച്ചത്. സന്നിധാനത്ത് മാധ്യമ പ്രവർത്തകർ നിൽക്കുന്ന സ്ഥലത്തു നിന്ന് ഷൂട്ട് ചെയ്തോട്ടെ എന്നാണ് സംവിധായകൻ ചോദിച്ചത്. സന്നിധാനത്ത് സിനിമാ ചിത്രീകരണത്തിന് ഹൈക്കോടതിയുടെ വിലക്കുണ്ടെന്ന് ജയകുമാർ അപ്പോൾത്തന്നെ മറുപടി നൽകി. മകര വിളക്ക് ദിവസം സിനിമാ ചിത്രീകരണത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജയകുമാർ പറഞ്ഞത്…

കഴിഞ്ഞ ദിവസമാണ് തനിക്ക് പരാതി ലഭിച്ചതെന്ന് ജയകുമാർ പറഞ്ഞു. അനുമതി നിഷേധിച്ചിട്ടും സന്നിധാനത്ത് ഷൂട്ടിങ് നടന്നതായി പരാതി കിട്ടിയെന്നാണ് ദേവസ്വം അധ്യക്ഷൻ കെ ജയകുമാർ പറഞ്ഞത്. മകര വിളക്ക് ഷൂട്ട്‌ ചെയ്യാൻ അനുമതി തേടിയപ്പോൾ നിഷേധിച്ചിരുന്നുവെന്നും ഷൂട്ടിങ് നടന്നുവെന്ന് തനിക്ക് പരാതി കിട്ടിയെന്നും ജയകുമാർ പറഞ്ഞു. അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ് പിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയുണ്ടാകുമെന്നും ജയകുമാർ അറിയിച്ചു.

YouTube video player