ചീഫ് ജസ്റ്റിസ് വിരമിക്കുന്നു: അയോധ്യകേസില്‍ വിധി നവംബര്‍ 17-ന് മുന്‍പ്
അതേസമയം കേസ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അയോദ്ധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി.
ദില്ലി: അയോദ്ധ്യ കേസിൽ ഈമാസം 16 ഓടെ വാദം കേൾക്കൽ അവസാനിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. ഈമാസം 17-ന് വാദങ്ങൾ അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ ചീഫ് ജസ്റ്റിസ് പറഞ്ഞത്. കേസില്‍ മുസ്ളീം സംഘടനകളുടെ വാദം ഇന്ന് പൂര്‍ത്തിയായി.
കേസിൽ കക്ഷി ചേര്‍ന്നവരുടെ വാദം ഇതുവരെ കോടതി കേട്ടിട്ടില്ല. എല്ലാവരുടെയും ഭാഗം വിശദമായി കേൾക്കാതെ വിധി പറയാൻ മാറ്റിവെക്കരുതെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം കേസ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അയോദ്ധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി.
നവംബര്‍ 17-നാണ് നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്നത്. കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകുന്നത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ്. അതിനാൽ വിരമിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തി ദിനമായ നവംബര്‍ 15-ന് അയോദ്ധ്യ കേസിലെ വിധി ഉണ്ടാകാനാണ് സാധ്യത.