മാവോയിസ്റ്റ് രാഷട്രീയത്തിന് ജനപിന്തുണയില്ലെന്നും ആദിവാസികളുടെ അരിയെടുത്തു കൊണ്ടു പോകുന്നതാണോ മാവോയിസ്റ്റ് രാഷ്ട്രീയമെന്നും ശശീന്ദ്രൻ പ്രതികരിച്ചു.

വയനാട്: പൊലീസിനെ കൊണ്ട് മാത്രം വയനാട്ടിലെ മാവോയിസ്റ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ലെന്ന് കൽപറ്റ എംഎൽഎ സി കെ ശശീന്ദ്രൻ. മാവോയിസ്റ്റ് ആശയങ്ങളെ രാഷ്ട്രീയമായി തുറന്നു കാണിക്കുകയാണ് വേണ്ടത്. മാവോയിസ്റ്റ് രാഷട്രീയത്തിന് ജനപിന്തുണയില്ലെന്നും ആദിവാസികളുടെ അരിയെടുത്തു കൊണ്ടു പോകുന്നതാണോ മാവോയിസ്റ്റ് രാഷ്ട്രീയമെന്നും ശശീന്ദ്രൻ പ്രതികരിച്ചു.

അന്വേഷണത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വയനാട് വൈത്തിരിയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഉണ്ടായ വെടിവയ്പ്പില്‍ പൊലീസിന്‍റെ വാദം തള്ളി സ്വകാര്യ റിസോർട്ടിലെ ജീവനക്കാർ രംഗത്തെത്തിരുന്നു. ആദ്യം വെടിവച്ചത് മാവോയിസ്റ്റുകല്ല,. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ഉപവൻ റിസോർട്ട് മാനേജർ വ്യക്തമാക്കുന്നു. 

അതേസമയം വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസിന്‍റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സിപി ജലീലിന്‍റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതില്‍ തലയ്ക്കേറ്റ വെടിയാണ് ഏറ്റവും ഗുരുതരം. തലയ്ക്ക് പിറകിലേറ്റ വെടി നെറ്റി തുളച്ചു മുന്നിലെത്തിയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.