കൊട്ടാരക്കരക്ക് സമീപം വെണ്ടാർ അരീക്കലിലാണ് ഈ കൂട്ടത്തല്ല് നടന്നത്. വഴി തർക്കത്തെത്തുടർന്നുണ്ടായ വാക്കേറ്റത്തിലാണ് തുടക്കം. 

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വഴി തർക്കത്തിൻ്റെ പേരിൽ ഉണ്ടായ കൂട്ടത്തല്ലിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഇരു കുടുംബങ്ങൾ തമ്മിലുള്ള വാക്കേറ്റമാണ് ഇക്കഴിഞ്ഞ ശനിയാഴ്ച കൂട്ടത്തല്ലിൽ കലാശിച്ചത്. കൊട്ടാരക്കരക്ക് സമീപം വെണ്ടാർ അരീക്കലിലാണ് ഈ കൂട്ടത്തല്ല് നടന്നത്. വഴി തർക്കത്തെത്തുടർന്നുണ്ടായ വാക്കേറ്റത്തിലാണ് തുടക്കം. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വഴിവെട്ടുന്നത് സംബന്ധിച്ച വാക്കേറ്റം ആദ്യമുണ്ടായി. വാക്കേറ്റം മൂര്‍ച്ഛിച്ചതോടെ പ്രശ്നത്തിന് മധ്യസ്ഥതയ്ക്ക് നാട്ടുകാരെത്തി. എന്നാല്‍ എത്തിയ നാട്ടുകാര്‍ രണ്ട് ഭാഗത്തായി നിലയുറപ്പിച്ചതോടെ സ്ഥിതി വഷളായി. മധ്യസ്ഥർ കൂടി വന്നതോടെ വാക്കേറ്റം അടിയായി. വീട്ടുകാർക്കൊപ്പം നാട്ടുകാരും ചേരിതിരിഞ്ഞ് കൂട്ടത്തല്ല് പത്ത് മിനറ്റോളം നീണ്ടു നിന്നു. സ്ത്രീകളടക്കമുള്ളവർ അടിയും തിരിച്ചടിയുമായി അണിനിരന്നു. തല്ലിൽ ചിലർക്ക് സാരമായി പരുക്കുപറ്റി. പരുക്കേറ്റവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പുത്തൂര്‍ പൊലീസ് എത്തിയാണ് സംഭവം ശാന്തമാക്കിയത്. സംഭവത്തിൽ പുത്തൂർ പൊലീസ് 15 പേർക്കെതിരെ കേസെടുത്തു. സ്ത്രീകളടക്കമുള്ളവർ മർദ്ദനത്തിന്റെ ഭാ​ഗമാകുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. മണ്‍വെട്ടി പോലെയുള്ള പണിയായുധങ്ങള്‍ ഉപയോഗിച്ച് അങ്ങോട്ടുമിങ്ങോട്ടും അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona