പാളയം എല്‍എംഎസ് പള്ളിയിലെ സംഘര്‍ഷം; വിശ്വാസികളെ പൊലീസ് വിരട്ടിയോടിച്ചു, ഭരണം തഹസീല്‍ദാര്‍ ഏറ്റെടുത്തു
സമാധാന അന്തരീക്ഷത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന് സബ് കളക്ടര്‍ അറിയിച്ചു. രാത്രി വൈകിയും സ്ഥലത്ത് നിന്ന് പിരിഞ്ഞുപോവാതെ പ്രതിഷേധിച്ച വിശ്വാസികളെ പൊലീസ് വിരട്ടിയോടിച്ചു. സ്ഥലത്ത് പൊലീസ് തുടരുകയാണ്.
![clash infront of palayam lms church csi police chased away the believers administration was taken over by the Tehsildar clash infront of palayam lms church csi police chased away the believers administration was taken over by the Tehsildar](https://static-ai.asianetnews.com/images/01hyjx05qdpr36m3yfwjwzpm1w/bishop_363x203xt.jpg)
തിരുവനന്തപുരം: സിഎസ്ഐ സഭ ദക്ഷിണകേരള ഇടവകയുടെ ഭരണത്തെചൊല്ലിയുള്ള തർക്കത്തില്‍ തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളി കോംപൗഡിലുണ്ടായ സംഘര്‍ഷത്തില്‍ പ്രശ്നപരിഹാരത്തിനായി ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടല്‍. പാളയം എൽഎംഎസ് പള്ളിക്ക് മുന്നിൽ ചേരിതിരിഞ്ഞ് പ്രതിഷേധിച്ച ഇരുവിഭാഗം വിശ്വാസികളുടെ പ്രതിനിധികളുമായി സബ് കളക്ടര്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് എല്‍എംഎസ് കോംപൗഡിന്‍റെ ഭരണം തഹസില്‍ദാര്‍ ഏറ്റെടുത്തു. സമാധാന അന്തരീക്ഷത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന് സബ് കളക്ടര്‍ അറിയിച്ചു. രാത്രി വൈകിയും സ്ഥലത്ത് നിന്ന് പിരിഞ്ഞുപോവാതെ പ്രതിഷേധിച്ച വിശ്വാസികളെ പൊലീസ് വിരട്ടിയോടിച്ചു. സ്ഥലത്ത് പൊലീസ് തുടരുകയാണ്.
മുൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായിരുന്ന ടിടി പ്രവീണിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം ഇന്ന് വൈകീട്ട് പള്ളി കോമ്പൗണ്ടിലെത്തിയതോടെയാണ് സംഘർഷത്തിന് തുടക്കം. പ്രവീൺ നേതൃത്വം നൽകുന്ന കമ്മിറ്റിയെ പിരിച്ചു വിട്ട് മദ്രാസ് ഹൈക്കോടതി ബിഷപ്പ് റോയ്സ് മനോജ് വിക്ടറിനെ ചുമതല ഏൽപ്പിച്ചിരുന്നു. എന്നാൽ, ഇതിനിടെ സുപ്രീം കോടതിയിൽ നിന്ന് അനുകൂല നടപടി ഉണ്ടെയെന്ന് പറഞ്ഞാണ് ഇന്ന് വീണ്ടും പ്രവീണും സംഘവും പള്ളിയിലെത്തിത്. ഇതിനെതിരെ ബിഷപ്പിനെ അനുകൂലിക്കുന്നവർ രംഗത്തെത്തി. ഇരു വിഭാഗത്തിലും കൂടുതൽ ആളുകൾ സംഘടിച്ചെത്തിയതോടെ സംഘർഷ അവസ്ഥയായി. വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. തുടര്‍ന്ന് ഇരുവിഭാഗങ്ങളുമായി സബ കളക്റും ചർച്ച നടത്തുകയായിരുന്നു.