പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി: പൊലീസ് അന്വേഷണം സ്വപ്നയുടെ ബിരുദത്തെക്കുറിച്ച് മാത്രം
നിലവിൽ സ്വർണക്കടത്ത് കേസിൻ്റെ അന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തതിനാൽ സംസ്ഥാന സർക്കാരിനും പൊലീസിനും ഇടപെടാൻ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിൻ്റെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന ആരോപണം പൊലീസ് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിന വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ സ്വർണക്കടത്ത് കേസിൻ്റെ അന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തതിനാൽ സംസ്ഥാന സർക്കാരിനും പൊലീസിനും ഇടപെടാൻ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻറെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം സ്വാഗതം ചെയ്ത പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസപ്പിൽ സെക്രട്ടറി എം.ശിവശങ്കറും സ്വർണ്ണകടത്ത് പ്രതി സ്വപ്നയുമായുള്ള ബന്ധവും സ്വപ്നയുടെ നിയമനവും സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡ് ഉപയോഗിച്ചതുമെല്ലാം പൊലീസ് സമഗ്രമായി അന്വേഷിക്കണമെന്നാണ് ആവശ്യം. എന്നാൽ സ്വപ്നയുടെ ബിരുദത്തെക്കുറിച്ച് മാത്രമായിരിക്കും പൊലീസ് അന്വേഷിക്കുക എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പ്രതിപക്ഷത്തിൻ്റെ ആവശ്യം തള്ളുകയാണ്.