വിവാദമായ സ്ത്രീയുമായി ശിവശങ്കര്‍ ബന്ധപ്പെടാന്‍ പാടില്ലായിരുന്നു. സംഭവം അറിഞ്ഞതോടെ ഓഫീസില്‍  നിന്ന് മാറ്റി നിര്‍ത്തി. 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ അതിന് തക്ക തെളിവ് വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌നയുമായി ബന്ധപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം.ശിവശങ്കറിനെ സ്ഥാനത്തുനിന്ന് നീക്കിയത്. 

Add Asianetnews as a Preferred SourcegooglePreferred

വിവാദമായ സ്ത്രീയുമായി ശിവശങ്കര്‍ ബന്ധപ്പെടാന്‍ പാടില്ലായിരുന്നു. സംഭവം അറിഞ്ഞതോടെ ഓഫീസില്‍ നിന്ന് മാറ്റി നിര്‍ത്തി. ഇപ്പോള്‍ ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് ആയിരുന്നെങ്കില്‍ അങ്ങനെയൊരു നിലപാട് സ്വീകരിക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. 

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സ്ത്രീയുമായി ബന്ധപ്പെട്ടുവെന്ന് കണ്ടതോടെയാണ് മാറ്റി നിര്‍ത്തിയത്. അതിനപ്പുറമുള്ള കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയിലില്ല. സ്വപ്നയെ നിയമിക്കാന്‍ ഇടയായ സാഹചര്യം, അതിന്റെ ശരി തെറ്റ് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെയും ധനകാര്യ എസിഎസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനപ്പുറം എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കും. 

എന്‍ഐഎയുടെ അന്വേഷണത്തില്‍ പ്രതിയായി കണ്ടെത്തുന്നയാളെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തിനോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.