മുഴുവൻ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല; വീണ്ടും വിമർശിച്ച് മുഖ്യമന്ത്രി
ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെയാണ് താൻ ചോദ്യം ചെയ്തത്. അതിനാണ് വർഗീയവാദി എന്ന പട്ടം ചാർത്തിത്തരാൻ ശ്രമിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
തിരുവനന്തപുരം: മുസ്ലീംലീഗിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മുഴുവൻ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെയാണ് താൻ ചോദ്യം ചെയ്തത്. അതിനാണ് വർഗീയവാദി എന്ന പട്ടം ചാർത്തിത്തരാൻ ശ്രമിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്നതിനെക്കുറിച്ച് താൻ പറയുന്നില്ല. അതു സംബന്ധിച്ച് ലീഗിനുള്ളിൽ തന്നെ എതിരഭിപ്രായം ഉയർന്ന് കഴിഞ്ഞു. ആദ്യം പാർട്ടിയുടെയും അണികളുടെയും വിശ്വാസം ആർജിക്കട്ടെ. എന്നിട്ട് മതി സി.പി.എമ്മിനെതിരെ വരുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.