മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക്; നിക്ഷേപ സമാഹരണം ലക്ഷ്യം
- നവകേരള നിര്‍മാണത്തിനായി കഴിഞ്ഞ വർഷം മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു
- മുഖ്യമന്ത്രി പിണറായി വിജയന് കര്‍ശന ഉപാധികളോടെയായിരുന്നു കേന്ദ്രസർക്കാർ അനുമതി നല്‍കിയത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വീണ്ടും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. നിക്ഷേപ സമാഹരണത്തിനായി ജപ്പാനിലും കൊറിയയിലുമാണ് സന്ദർശനം നടത്തുക.
ഈ മാസം 24 മുതൽ അടുത്ത മാസം 4 വരെയാണ് സന്ദർശനം. മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രിമാരായ ഇപി ജയരാജൻ, എകെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി, ആസൂത്രണ ബോർഡ് അംഗം ഡോ വികെ രാമചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.
നവകേരള നിര്‍മാണത്തിനായി കഴിഞ്ഞ വർഷം മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കര്‍ശന ഉപാധികളോടെയായിരുന്നു കേന്ദ്രസർക്കാർ അനുമതി നല്‍കിയത്.
പ്രളയ ദുരിതാശ്വാസത്തിന് ധനസമാഹരണാർത്ഥം വിദേശത്തേക്ക് പോകാൻ തീരുമാനിച്ച മുഖ്യമന്ത്രിക്ക് മുന്നിൽ വിദേശ ഫണ്ട് സ്വീകരിക്കരുതെന്ന കർശന ഉപാധി കേന്ദ്രം വച്ചു. ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തരുത്, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമെ നടത്താവൂ തുടങ്ങിയ ഉപാധികളോടെയാണ് മുഖ്യമന്ത്രിക്ക് അനുമതി നൽകിയത്.
വിദേശ സന്ദര്‍ശനം വഴി 5000 കോടി രൂപ വരെ സമാഹരിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടി. എന്നാല്‍ മന്ത്രിമാര്‍ ഒരുമിച്ച് ധനസമാഹരണത്തിന് പോകുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്ന വിലയിരുത്തലാണ് കേന്ദ്രത്തിന്‍റെ വിരുദ്ധ നിലപാടിലേക്ക് നയിച്ചത്.