ഹൈക്കോടതിയിൽ സർക്കാരിന്‍റെ ഉറപ്പ്; സഭ തർക്കത്തിൽ പരിഹാരം നടപ്പാകുമോ? ഇന്ന് മുഖ്യമന്ത്രി വിളിച്ച നിർണായക യോഗം
ഓർത്തഡോക്സ്, യാക്കോബായ സഭ പ്രതിനിധികൾക്ക് പുറമേ അഡ്വക്കേറ്റ് ജനറൽ, ചീഫ് സെക്രട്ടറി, അഭ്യനന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും
തിരുവനന്തപുരം: ഓർത്തഡോക്സ് - യാക്കോബായ സഭ തർക്കത്തിൽ പ്രശ്ന പരിഹാരത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ യോഗം ചേരും. ദേവാലയങ്ങളുടെ ഏറ്റെടുപ്പുമായി ബന്ധപ്പെട്ട നിലവിലുള്ള കേസിൽ, ചർച്ചയിലൂടെ പരിഹാരം
കണ്ടെത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയിൽ സർക്കാർ അറിയിച്ച പ്രശ്ന പരിഹാരം ഇന്നുണ്ടാകുമോ എന്നതാണ് യോഗത്തെ നിർണായകമാക്കുന്നത്.
ഹൈക്കോടതിയിൽ നൽകിയ ഉറപ്പിന്‍റെ ഭാഗമായാണ് ഇന്ന് യോഗം ചേരുന്നത്. ഓർത്തഡോക്സ്, യാക്കോബായ സഭ പ്രതിനിധികൾക്ക് പുറമേ അഡ്വക്കേറ്റ് ജനറൽ, ചീഫ് സെക്രട്ടറി, അഭ്യനന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ വച്ചായിരിക്കും യോഗം.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള പോരിൽ നിലപാടിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയും ഗവർണറുടെ ആരോപണങ്ങൾ തള്ളിയും മുഖ്യമന്ത്രി ഇന്ന് രംഗത്തെത്തിയിരുന്നു. ചരിത്ര കോൺഗ്രസ് പരിപാടിക്കിടെ നടന്ന പ്രതിഷേധത്തെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ നടത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായതെന്നതടക്കമുള്ള കാര്യങ്ങൾ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. പൗരത്വ ഭേദഗതിക്ക് എതിരെ പ്രതിഷേധം നടക്കുമ്പോഴാണ് കണ്ണൂരിൽ ചരിത്രകോൺഗ്രസ് പരിപാടി നടന്നതെന്നും സി എ എ നിയമത്തിന് അനുകൂലമായി ഗവർണർ അന്നവിടെ സംസാരിച്ചതാണ് പ്രശ്നങ്ങളുടെ കാരണമെന്നും മുഖ്യമന്ത്രി വിവരിത്തു. ഗവർണർ ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ നടത്തിയ സമയത്താണ് പ്രതിഷേധം ഉയർന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇർഫാൻ ഹബീബെന്നും അദ്ദേഹത്തെയാണ് ഗവർണർ ഗുണ്ടയെന്ന് വിളിച്ചതെന്നും പിണറായി വിജയൻ ചൂണ്ടികാണിച്ചു. 92 വയസ്സുള്ള ഇർഫാൻ ഹബീബ് തന്നെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ഗവർണർ പറയുന്നത്. ഇർഫാൻ ഹബീബ് വർഷങ്ങളായി ആർ എസ് എസ് നയങ്ങൾക്ക് എതിരെ പോരാടുന്ന വ്യക്തിയാണെന്നും ഇതാകാം ഗവർണറുടെ പരാതിക്ക് അടിസ്ഥാനമെന്നും പിണറായി കൂട്ടിച്ചേർത്തു.
കണ്ണൂർ വി സിയെ ഗവർണർ ക്രിമിനലെന്നും വിളിച്ചതടക്കമുള്ള പരാമർശങ്ങളും മുഖ്യമന്ത്രി ആയുധമാക്കി. ഗോപിനാഥ് രവീന്ദ്രൻ രാജ്യത്തെ മികച്ച ചരിത്രകാരന്മാരിൽ ഒരാളുമാണ്. കാവി വൽക്കരണത്തിന് എതിരെ ഗോപിനാഥ് രവീന്ദ്രൻ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഇക്കാരണങ്ങൾ കൊണ്ടാണ് ഇരുവരും ആർ എസ് എസിന്റെ വെറുക്കപെട്ടവരുടെ പട്ടികയിൽ ഇടംപിടിച്ചതെന്നും അതാകും ഗവർണറുടെയും എതിർപ്പിന്റെ കാരണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.