'പച്ചക്കറിക്ക് ചിലയിടങ്ങളിൽ ക്ഷാമമുണ്ട്, വില കൂടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്': മുഖ്യമന്ത്രി
ചരക്കു വരവ് കുറഞ്ഞതായി കാണുന്നുണ്ട്. വിപണിയിൽ പച്ചക്കറിക്ക് വില കൂടുന്നുമുണ്ട്. കൂടുതൽ പച്ചക്കറി കർഷകരിൽ നിന്ന് സംഭരിക്കാൻ ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ പച്ചക്കറി ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചരക്കു വരവ് കുറഞ്ഞതായി കാണുന്നുണ്ട്. വിപണിയിൽ പച്ചക്കറിക്ക് വില കൂടുന്നുമുണ്ട്. കൂടുതൽ പച്ചക്കറി കർഷകരിൽ നിന്ന് സംഭരിക്കാൻ ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹ അടുക്കളകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. . ഇതിൽ അനാവശ്യമായ ഇടപെടലുകൾ വരുന്നുണ്ട്. അതിനകത്ത് നിയോഗിക്കപ്പെട്ട ആളുകൾ മാത്രമേ നിൽക്കാവൂ. അവിടെ നിന്ന് ആർക്കാണോ സൗജന്യമായി ഭക്ഷണം നൽകേണ്ടത് ആ ആളുടെയും കുടുംബത്തിന്‍റെയും പേര് നേരത്തേ തീരുമാനിക്കണം. പ്രത്യേക താത്പര്യം വച്ച് കുറേ ആളുകൾക്ക് ഭക്ഷണം കൊടുക്കാം എന്ന് ആരും കരുതരുത്.
ഭക്ഷണത്തിന് വിഷമമില്ലാത്തവർക്ക് കമ്മ്യൂണിറ്റി കിച്ചനിൽ നിന്ന് ഭക്ഷണം കൊടുക്കേണ്ടതില്ല. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കണം. എൽഎസ്ജി വകുപ്പ് ഇത് മോണിറ്റർ ചെയ്യും.
സമൂഹ അടുക്കളകൾക്ക് ചിലയിടത്ത് ഫണ്ടില്ല എന്ന പ്രശ്നം ഉയർന്നതായി കണ്ടു. കോട്ടയത്ത് നിന്നാണ് അത്തരം വാർത്ത വന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ കോട്ടയം നഗരസഭയുടെ തനത് ഫണ്ട് തീർന്നു പോയി എന്നത് അടിസ്ഥാനരഹിതമാണ്. അഞ്ച് കോടി അവർക്ക് തനത് ഫണ്ട് ബാക്കിയുണ്ട്. ആ വാർത്ത തെറ്റാണ്. കമ്മ്യൂണിറ്റി കിച്ചൻ നടത്തേണ്ടത് അതാത് സ്ഥാപനങ്ങൾ അവരുടെ ചുമതലയായി കാണേണ്ടതാണ്. അവർക്ക് ഫണ്ടിന്‍റെ ദൗർലഭ്യമില്ല. അവർക്ക് ഫണ്ട് ചെലവഴിക്കാം. അതിൽ നിയന്ത്രണമില്ല. പക്ഷേ അർഹതയുള്ളവർക്കേ ഭക്ഷണം കൊടുക്കാവൂ. ഇന്ന് മൂന്ന് ലക്ഷത്തിൽപരം പേർക്കാണ് ഭക്ഷണം നൽകിയത്. ഇത് കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: സംസ്ഥാനത്തെ ലോക്ക്ഡൗൺ പഠിക്കാൻ വിദഗ്ധസമിതി; കെ എം എബ്രഹാം അധ്യക്ഷനാകും