പുസ്തക രചനയ്ക്ക് മുന്നോടിയായി ശിവശങ്കർ സർക്കാരിൽ നിന്നും അനുമതി വാങ്ങിയിരുന്നോ എന്ന് മാധ്യമപ്രവർത്തകർ പലതവണ ചോദിച്ചെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ മറുപടി മുഖ്യമന്ത്രിയിൽ നിന്നുണ്ടായില്ല.  

തിരുവനന്തപുരം: ശിവശങ്കറിന് പുസ്തകം എഴുതാൻ അനുമതി നൽകിയോ എന്ന് വ്യക്തമാക്കാതെ മുഖ്യമന്ത്രി. മാസങ്ങൾക്ക് ശേഷം ഇന്ന് മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയപ്പോൾ ആണ് ശിവശങ്കറുമായും സ്വപ്ന സുരേഷുമായും ബന്ധപ്പെട്ട വിവാദങ്ങൾ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് ചോദിച്ചത്. പുസ്തക രചനയ്ക്ക് മുന്നോടിയായി ശിവശങ്കർ സർക്കാരിൽ നിന്നും അനുമതി വാങ്ങിയിരുന്നോ എന്ന് മാധ്യമപ്രവർത്തകർ പലതവണ ചോദിച്ചെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ മറുപടി മുഖ്യമന്ത്രിയിൽ നിന്നുണ്ടായില്ല. 

എന്നാൽ ശിവശങ്കർ പുസ്തകം എഴുതിയതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. താൻ കടന്നുപോയ അനുഭവങ്ങളെക്കുറിച്ചാണ് ശിവശങ്കർ എഴുതിയതെന്നും ദേശീയ അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കുമെതിരെ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുസ്തകത്തിലെ വെളിപ്പെടുത്തലുകളിൽ പൊള്ളലേറ്റവർക്ക് അദ്ദേഹത്തോട് പകയുണ്ടായേക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

'ശിവശങ്കറിൻ്റെ പുസ്തകവുമായി വന്ന വാർത്തകളിൽ ഞാനേറ്റവും ശ്രദ്ധിച്ചത് മുതിർന്ന മാധ്യമപ്രവർത്തകൻ ശശി കുമാറിൻ്റെ വാക്കുകളാണ്. ആ പുസ്തകത്തിൽ ചില കാര്യങ്ങളെക്കുറിച്ചുള്ള ശക്തമായ അഭിപ്രായം ശിവശങ്കർ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളുടെ നിലയെക്കുറിച്ചാണ്. മറ്റൊന്ന് അന്വേഷണ ഏജൻസികൾ സ്വീകരിച്ച നിലപാടിനെക്കുറിച്ച്. സ്വാഭാവികമായും ആ വിമർശനത്തിന് ഇരയായവർക്കുള്ള ഒരു തരം പ്രത്യേക പക ഉയർന്നു വരും എന്ന് നാം കാണണം. അത് അതേ രീതിയിൽ വന്നു എന്നാണ് ശശികുമാർ അഭിപ്രായപ്പെട്ടത്. അതു തന്നൊയണ് എൻ്റേയും തോന്നൽ.

ഇതിനകത്തുള്ള ഏജൻസിയും നിങ്ങൾ മാധ്യമങ്ങളും ചേർന്നുള്ള ചില കാര്യങ്ങൾ ഇതിൻ്റെ ഭാഗമായിവരുന്നുണ്ടോയെന്ന് ഭാവിയിൽ മാത്രമേ തീരുമാനിക്കാനാവൂ. അതു വരട്ടേ. പുസ്തകത്തിൽ നിങ്ങൾക്ക് പൊള്ളലേൽക്കുന്ന പല കാര്യങ്ങളുമുണ്ട്. അതു നിങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് ഇപ്പോൾ നിങ്ങളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. ശിവശങ്കറിൻ്റെ പുസ്തകത്തെക്കുറിച്ച് നിങ്ങൾ എന്തിനാണ് ഇത്ര വേവലാതി.. പുസ്തകം എഴുതാൻ ശിവശങ്കർ അനുമതി വാങ്ങിയോ എന്ന കാര്യം സർക്കാർ പരിശോധിക്കും. ഈ പുസ്തകത്തിന് ആധാരമായ കേസ് വന്നപ്പോൾ സർക്കാർ സ്വീകരിച്ച ഒരു നിലപാടില്ലേ... അന്ന് വിവാദം വന്നപ്പോൾ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചതാണ്. അതേക്കുറിച്ചുള്ള തർക്കങ്ങൾ ഇപ്പോൾ സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്'