Asianet News MalayalamAsianet News Malayalam

'എവിടെ ആലോചിച്ചില്ലെന്നാണ് പറയുന്നത്'; വി മുരളീധരനെതിരെ പിണറായി

ഗ്രീന്‍ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വീണ്ടും രോഗവ്യാപനമുണ്ടായത് കേരള സര്‍ക്കാരിന്‍റെ കയ്യിലിരുപ്പ് കാരണമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി.

cm pinarayi vijayan about V muraleedharans facebook post
Author
Kerala, First Published Apr 29, 2020, 5:57 PM IST

തിരുവനന്തപുരം: ഗ്രീന്‍ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വീണ്ടും രോഗവ്യാപനമുണ്ടായത് കേരള സര്‍ക്കാരിന്‍റെ കയ്യിലിരുപ്പ് കാരണമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി. അദ്ദേഹം അങ്ങനെയൊരു വാദം ഉന്നയിച്ചോ? എന്നു ചോദിച്ച് തുടങ്ങിയ മുഖ്യമന്ത്രി വി മുരളീധരനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

വാക്കുകളില്ലേക്ക്...

വിവരമില്ലാത്ത പ്രതികരണമായിപ്പോയി. കേന്ദ്ര മന്ത്രിസ്ഥാനത്തിന് ചേര്‍ന്ന പ്രതികരണമല്ല. എവിടെ ആലോചിച്ചില്ലെന്നാണ് പറയുന്നത്. സാധാരണഗതിയില്‍ സംസ്ഥാനത്ത് ആലോചിക്കാനുള്ള സംവിധാനമുണ്ട്. അവിടെ വലിയ നിലയില്‍ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ട്. അതുകൊണ്ടാണ് ആ നടപടികളിലേക്ക് ഇപ്പോള്‍ പോയത്. അത് നല്ല രീതിയില്‍ പടരുന്നത് തടയുമെന്ന് തന്നെയാണ് കരുതുന്നത്. ഞാനിപ്പോഴും വിശ്വസിക്കുന്നില്ല കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നുള്ളത്. അങ്ങനെയുണ്ടായാല്‍ അത് ശുദ്ധ വിവരക്കേടമാണ്.

രൂക്ഷമായ ഭാഷയിലായിരുന്നു മുരളധീരനും ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചത്..

കുറിപ്പിങ്ങനെ..

അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് ഇടുക്കിയിലും കോട്ടയത്തും കാണുന്നത്. എറ്റവും സുരക്ഷിതമായ ഗ്രീൻ സോണാക്കിയായിരുന്നു ഇടുക്കി, കോട്ടയം ജില്ലകളെ കേരളത്തിലെ ഇടതുസർക്കാർ പ്രഖ്യാപിച്ചത്. ആ ജാഗ്രതക്കുറവ് ഇപ്പോൾ എവിടെയെത്തിച്ചെന്ന് കണ്ടില്ലേ? പറഞ്ഞുതീരും മുമ്പേ ഗ്രീൻ സോൺ, റെഡ് സോണായി മാറി.

കൊവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സർക്കാരും പി ആറുകാരും ആവർത്തിച്ചിരുന്നത്. എന്നാൽ വീണ്ടുമുണ്ടായ ഈ രോഗ വ്യാപനം സർക്കാരിന്റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ല. മറ്റുളളവർ സർക്കാരിനെക്കുറിച്ച് മേനി പറയുന്നത് കേട്ട് കണ്ണുമഞ്ഞളിച്ചുപോയ പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും യാഥാർത്ഥ്യബോധത്തോടെ പെരുമാറണമെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകൾ വ്യാപകമായി നടത്തണം. എങ്കിലേ സാമൂഹ്യ വ്യാപനം ഉണ്ടായോ എന്ന് അതിവേഗം തിരിച്ചറിയാനാകൂ. അല്ലെങ്കിൽ ഈ വൈറസ് നമ്മുടെ നാടിനെ വിഴുങ്ങുന്നതാകും ഫലം. അതീവ ജാഗ്രത തുടരാം. അതിൽ വിട്ടുവീഴ്ച ഇനി പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios