'ഫാസിസ്റ്റ് മനോഭാവം'; മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൈക്കും മാരകായുധമാക്കിയതിനെ അപലപിച്ച് മുഖ്യമന്ത്രി
മാധ്യമപ്രവർത്തകരെ അക്രമകാരികളായും അവരുടെ വാർത്താ ശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള പ്രചരണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മംഗളുരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ എത്തിയ മലയാളി മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത മംഗളുരു പൊലീസിന്‍റെ നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവർത്തകരെ അക്രമകാരികളായും അവരുടെ വാർത്താ ശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള പ്രചരണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മാധ്യമസ്വാതന്ത്ര്യത്തിനു നേരയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണ്. അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മംഗളുരുവില്‍ വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ മലയാളി മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തും. റിപ്പോർട്ടർമാരെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കുന്നത് ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി കർണാടക പൊലീസുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.