മന്ത്രിക്ക് ഇടതുമുന്നണിയുടെ പിന്തുണ? രാജി ആവശ്യപ്പെടാതെ മുഖ്യമന്ത്രി; സിപിഎം ചർച്ച തുടരുന്നു
ക്ലിഫ് ഹൗസിൽ നിന്നിറങ്ങിയ ശേഷം മാധ്യമപ്രവർത്തകരെ കണ്ട എകെ ശശീന്ദ്രൻ രാജിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് പറഞ്ഞത്
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രൻ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജി ആവശ്യം ഉയർന്നില്ലെന്ന് വിവരം. പീഡന പരാതി ഒത്തുതീർപ്പാക്കാൻ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ തന്റെ ഭാഗം വിശദീകരിക്കാനായിരുന്നു ശശീന്ദ്രൻ ഇന്ന് രാവിലെ ക്ലിഫ് ഹൗസിൽ എത്തിയത്. മന്ത്രിയുടെ വിശദീകരണം കേട്ട മുഖ്യമന്ത്രി അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടില്ലെന്നാണ് വിവരം.
തത്കാലം ശശീന്ദ്രന് പിന്നിൽ ഉറച്ചുനിൽക്കാൻ ഇടതുമുന്നണിയിൽ ഏകദേശ ധാരണയായിരിക്കുന്നുവെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പച്ചക്കൊടിയും ഇതിന് ലഭിച്ചിട്ടുണ്ട്. അതേസമയം എകെജി സെന്ററിൽ സിപിഎം അവെയ്‌ലബിൾ സെക്രട്ടേറിയേറ്റ് യോഗം ചേരുകയാണ്. വിഷയത്തിൽ പ്രതിപക്ഷം പ്രക്ഷോഭം ശക്തിപ്പെടുത്താനിരിക്കെ സിപിഎം സ്വീകരിക്കുന്ന നിലപാടിലാണ് എൻസിപിയും ഉറ്റുനോക്കുന്നത്.
ക്ലിഫ് ഹൗസിൽ നിന്നിറങ്ങിയ ശേഷം മാധ്യമപ്രവർത്തകരെ കണ്ട എകെ ശശീന്ദ്രൻ രാജിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് പറഞ്ഞത്. തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയോട് വിശദീകരിച്ചുവെന്നും മുഖ്യമന്ത്രി അതെല്ലാം കേട്ടുവെന്നും എന്നാൽ മറുപടി പറഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.