കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരത്തിൽ മതപരമായി ബുദ്ധിമുട്ടുണ്ടോയെന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ മതപരമായ ചടങ്ങുകൾ നടത്തി സംസ്കരിക്കുന്നതിന് സൗകര്യം ഒരുക്കണമെന്ന് മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു
തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച ശേഷം മരിക്കുന്നവരുടെ മൃതദേഹങ്ങൾ പ്രോട്ടോക്കോൾ അനുസരിച്ച് തന്നെയാണ് സംസ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്കാരവുമായി ബന്ധപ്പെട്ട് മതപരമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ മതപരമായ ചടങ്ങുകൾ നടത്തി സംസ്കരിക്കുന്നതിന് സൗകര്യം ഒരുക്കണമെന്ന് മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ സംസ്കരിക്കുന്ന രീതി മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നതിന് തുല്യമാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് സർക്കാർ ഇക്കാര്യത്തിൽ വേണ്ട പുനഃരാലോചന നടത്തണമെന്നും മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടു. ഇടി മുഹമ്മദ് ബഷീർ എംപിയുടേയും എംകെ മുനീർ എംഎൽഎയുടെയും നേതൃത്വത്തിൽ ചേർന്ന സംയുക്ത യോഗത്തിന് ശേഷമാണ് ഇക്കാര്യങ്ങൾ സർക്കാരിനോട് ആവശ്യപ്പെടാൻ മുസ്ലീം സംഘടനകൾ തീരുമാനിച്ചത്.