'ഈ കാലത്ത് അദ്ദേഹത്തെപ്പോലെ ഒരാളാണ് വേണ്ടതെന്ന് ആ പാർട്ടിക്ക് തോന്നിയാൽ അത് അവർക്കതാണ് ആവശ്യമെന്ന് തോന്നിയതുകൊണ്ടാകില്ലേ? എല്ലാം കണ്ടറിയാൻ പോകുന്ന പൂരമല്ലേ?'യെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കിയത് പിണറായിക്കൊത്തയാളാണെന്ന വിലയിരുത്തൽ കൊണ്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൊക്കെ കണ്ടറിയാൻ പോകുന്ന പൂരമല്ലേ എന്ന് ഒരു ചിരിയോടെ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ആ സ്ഥാനത്തിന് പറ്റിയ ആളാണോ കെ സുധാകരൻ എന്നൊക്കെ ആ പാർട്ടിക്കാരാണ് തീരുമാനിക്കേണ്ടത്. അവരാണ് കെ സുധാകരനോട് ഇത്രയും കാലം അടുത്ത് നിന്ന് പ്രവർത്തിച്ചത്. ഈ കാലത്ത് അദ്ദേഹത്തെപ്പോലെ ഒരാളാണ് വേണ്ടതെന്നാണ് ആ പാർട്ടിക്ക് തോന്നുന്നതെങ്കിൽ അവരുടെ ആവശ്യം അങ്ങനെയാകും. എല്ലാം കണ്ടറിയാമെന്ന് ഒരു ചിരിയോടെ മറുപടി പറഞ്ഞ് പിണറായി വാർത്താസമ്മേളനം അവസാനിപ്പിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

'കണ്ടാൽ ചിരിക്കാത്ത മുഖ്യമന്ത്രി'

ഈ മാസം 16-ാം തീയതിയാണ് കെ സുധാകരൻ കെപിസിസി പ്രസിഡന്‍റ് പദവി ഏറ്റെടുക്കുന്നത്. തന്‍റെ മുഖം കണ്ടാൽ ചിരിക്കുക പോലും ചെയ്യാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ സുധാകരൻ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പിണറായി വിജയന്‍റെ അനുഗ്രഹമാണ് കൊവിഡ്. കൊവിഡ് പ്രതിരോധത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയായിരുന്നു പിണറായി വിജയൻ. കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കിൽ സിപിഎമ്മിന് കുഞ്ഞനന്തന്‍റെ ചരമദിനം ആചരിക്കുന്നതിൽ തെറ്റില്ലെന്നും സുധാകരന്‍റെ പരിഹാസം. 

അദാനി പ്രത്യേക ചാർട്ടേഡ് വിമാനത്തിലെത്തി സിപിഎമ്മിന് കള്ളപ്പണം കൈമാറിയെന്ന ആരോപണവും സുധാകരൻ ആവർത്തിക്കുന്നു. മുട്ടിൽ മരംമുറി നടന്നയിടത്തേക്ക് താനോ പ്രതിപക്ഷനേതാവോ പോകും. അവിടത്തെ നിയമലംഘനം തടയാനുള്ള സമരം ഏറ്റെടുക്കും - കെ സുധാകരൻ പറഞ്ഞു.