തൊഴിലുറപ്പ് പണിക്ക് ആളുകൾ കൂടുതൽ ആയതുകൊണ്ടാണ് ലക്ഷ്മിയെ മാറ്റിയത് എന്നാണ് മേറ്റുമാർ നൽകുന്ന വിശദീകരണം.

കണ്ണൂർ: കണ്ണൂർ പേരാവൂരിൽ സിപിഎം സമരത്തിൽ പങ്കെടുക്കാത്ത ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് പണി നിഷേധിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ. മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിക്ക് തൊഴിൽ നിഷേധിച്ചെന്ന ബിജെപി പരാതിയിലാണ് പേരാവൂർ പഞ്ചായത്തിനോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്. ലക്ഷ്മിയെ തിരിച്ചയച്ച തൊഴിലുറപ്പ് മേറ്റുമാരിൽ നിന്നും വിശദീകരണം ആവശ്യപ്പെടും. 

വെളളിയാഴ്ച്ച രാവിലെയാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം. വ്യാഴാഴ്ച്ച കണ്ണൂർ നഗരത്തിൽ നടന്ന തൊഴിലുറപ്പ് ഭേദഗതിക്കെതിരായ സിപിഎം സമരത്തിൽ ലക്ഷ്മി പങ്കെടുത്തിരുന്നില്ല. അസുഖമായതിനാൽ മൂന്ന് ദിവസമായി ജോലിക്കും വന്നിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് സമരത്തിൽ പങ്കെടുത്തവർ മാത്രം പണിക്ക് വന്നാൽ മതിയെന്ന് ഒരു വിഭാഗം പറഞ്ഞത്. തൊഴിലുറപ്പ് പണിക്ക് ആളുകൾ കൂടുതൽ ആയതുകൊണ്ടാണ് ലക്ഷ്മിയെ മാറ്റിയത് എന്നാണ് മേറ്റുമാർ നൽകുന്ന വിശദീകരണം. തൊഴിൽ നിഷേധിക്കപ്പെട്ട ആദിവാസി വയോധിക ലക്ഷ്മി ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല.