'ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് തടസ്സപ്പെടാത്ത സാഹചര്യമാണുണ്ടാകേണ്ടത്'.
തിരുവനന്തപുരം: മീഡിയ വൺ ചാനലിന്റെ (Media One) സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
''ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് തടസ്സപ്പെടാത്ത സാഹചര്യമാണുണ്ടാകേണ്ടത്. വൈവിധ്യമാര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ക്കു പൊതുമണ്ഡലത്തില്‍ ഇടമുണ്ടാകണം''. മറിച്ചായാല്‍ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. ആ വിപത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സമൂഹത്തില്‍ പുലരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
'മീഡിയ വണ്ണിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല. ഗുരുതര വിഷയങ്ങൾ ഉണ്ടെങ്കിൽ അവ പ്രത്യേകമായി പരിശോധിക്കുകയും അതില്‍ ഭരണഘടനാനുസൃതമായ പ്രശ്‌നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്. അനുഛേദം 19 ൻ്റെ ലംഘനമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേ സമയം, മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഎമ്മും രംഗത്തെത്തി. മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം നിര്‍ത്തിവെയ്ക്കാന്‍ നല്‍കിയ നിര്‍ദ്ദേശം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടപെടാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതിനിടെ, മീഡിയ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി രണ്ടു ദിവസത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റിസ് എൻ നഗരേഷിന്‍റേതാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യ സുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ നിലപാടെടുത്തു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിന് മതിയായ കാരണമുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഹർജി വീണ്ടും മറ്റന്നാൾ പരിഗണിക്കും.
