സിഎം രവീന്ദ്രനെ ചോദ്യം ചെയ്ത് വിട്ടയച്ചു; ഇഡി ചോദ്യം ചെയ്തത് 13 മണിക്കൂറ്
നാലാം തവണ നോട്ടീസ് നൽകിയ ശേഷമാണ് രവീന്ദ്രൻ ഇ ഡിക്ക് മുന്നിലെത്തുന്നത്. കഴിഞ്ഞ മൂന്ന് തവണയും അസുഖം ചൂണ്ടിക്കാട്ടി ഒഴിവാക്കുകയായിരുന്നു.
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പതിമൂന്ന് മണിക്കൂറാണ് രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തത്. രാവിലെ എട്ടേ മുക്കാലിനാണ് സി എം രവീന്ദ്രൻ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
നാലാം തവണ നോട്ടീസ് നൽകിയ ശേഷമാണ് രവീന്ദ്രൻ ഇ ഡിക്ക് മുന്നിലെത്തുന്നത്. കഴിഞ്ഞ മൂന്ന് തവണയും അസുഖം ചൂണ്ടിക്കാട്ടി ഒഴിവാക്കുകയായിരുന്നു. സ്വർണ്ണക്കള്ളക്കടത്തിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ നടന്നത്. രവീന്ദ്രനുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളിൽ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു.