തിങ്കളാഴ്ച ഹർജി നൽകുമെന്ന് പരാതിക്കാരൻ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രതിനിധി ആർ എസ് ശശികുമാർ അറിയിച്ചു. മാർച്ച് 18നാണ് ലോകായുക്തയിൽ കേസിലെ വാദം പൂർത്തിയാക്കിയത്.
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വക മാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിൽ ലോകായുക്ത വിധി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ഹർജി നൽകുമെന്ന് പരാതിക്കാരൻ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രതിനിധി ആർ എസ് ശശികുമാർ അറിയിച്ചു. മാർച്ച് 18നാണ് ലോകായുക്തയിൽ കേസിലെ വാദം പൂർത്തിയാക്കിയത്. ഇതിനിടെ ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ഓർഡിനൻസ് സർക്കാർ ഇറക്കി. അസാധുവായ ഓർഡിനൻസിന് പകരം നിയമസഭ ചേർന്ന് ബിൽ പാസ്സാക്കാൻ സർക്കാർ ഒരുങ്ങുമ്പോഴാണ് പരാതിക്കാരന്‍റെ നീക്കം.
ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയനേതാക്കളുടെ കടം തീർക്കാൻ നൽകിയെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥനും ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. പണം നൽകിയതിന്റെ എല്ലാ രേഖകളും സർക്കാർ ലോകായുക്തയിൽ നൽകിയിട്ടുണ്ട്. മന്ത്രിസഭാ യോഗ തീരുമാന പ്രകാരമാണ് പണം അനുവദിച്ചതെന്ന് സത്യവാങ്മൂലവും സർക്കാർ നൽകിയിരുന്നു. ഇതിനിടെയാണ് ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ഓർഡിനൻസ് സർക്കാർ ഇറക്കിയത്. ദുരിതാശ്വാസ ഫണ്ട് വക മാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരെ ലോകയുക്തയിലുള്ള കേസാണ് തിരിക്കിട്ട് ഓർഡിനൻസ് കൊണ്ട് വരാൻ കാരണം എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഗവർണർക്ക് പിന്നാലെ ഉടക്കിട്ട് സിപിഐയും
ലോകായുക്ത നിയമഭേദഗതിക്കെതിരായ എതിർപ്പ് ആവർത്തിക്കാൻ സിപിഐ. നിയമസഭയിൽ ബിൽ അവതരിപ്പിക്കും മുമ്പ് ചർച്ച വേണമെന്ന് സിപിഎം നേതൃത്വത്തോട് ആവശ്യപ്പെടും. ഗവർണ്ണർ ഉയർത്തിയ പ്രതിസന്ധി തീർക്കാൻ സഭ വിളിച്ച സർക്കാറിന് മുന്നിലെ അടുത്ത പ്രതിസന്ധിയാണ് സിപിഐയുടെ ഉടക്ക്.
ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതൽ സിപിഐ ഉയർത്തിയത് കടുത്ത എതിർപ്പാണ്. മന്ത്രിസഭാ യോഗത്തിൽ ലോകായുക്തയുടെ ചിറകരിയാനുള്ള ഓർഡിനൻസിനെ ആദ്യം പാർട്ടി മന്ത്രിമാർ മിണ്ടാതെ അനുകൂലിച്ചു. പിന്നെ നേതൃത്വം വടിയെടുത്തോടെ എതിർപ്പ് ഉന്നയിച്ചു. അസാധുവായ ലോകായുക്ത ഓർഡിനൻസ് അടക്കം പാസ്സാക്കാൻ ബിൽ കൊണ്ട് വരാനിരിക്കെ എതിർ്പ്പ ആവർത്തിക്കാനാണ് സിപിഐ നീക്കം.
സഭാ സമ്മേളനം വിളിക്കും മുമ്പ് ചർച്ച വേണമെന്നാണ് ആവശ്യം. നേരത്തെ ഭേദഗതിയിൽ ഭിന്നത കടുത്തപ്പോൾ സമാന ആവശ്യം ഉന്നയിച്ചെങ്കിലും സിപിഎം ചർച്ചക്ക് തയ്യാറായിരുന്നില്ല. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14 ആം വകുപ്പിൽ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനത്തിലാണ് സിപിഐക്ക് എതിർപ്പ്. അഴിമതി തെളിഞ്ഞാൽ പൊതപ്രവർത്തകന് സ്ഥാനത്തിരിക്കാൻ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സർക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്.
ഇതിൽ സിപിഐ ആവശ്യം പരിഗണിച്ച് എങ്ങിനെ മാറ്റം വരുമെന്നാണ് കണ്ടറിയേണ്ടത്. നിലവിലുള്ള ലോകായുക്ത നിയമം അതേ പടി നിലനിർത്തിയാൽ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിലടക്കം വിധി നിർണ്ണായകമാണ്.
