പൊന്മുടി ഡാമിനടുത്തുള്ള 21 ഏക്കർ‌ ഭൂമിയാണ് രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് ഹൈഡൽ ടൂറിസത്തിനായി പാട്ടത്തിന് നൽകിയത്. 

ഇടുക്കി: ഇടുക്കി പൊന്മുടി (Ponmudi) അണക്കെട്ടിനോട് ചേർന്ന് കെഎസ്ഇബി (KSEB) പാട്ടത്തിനു നൽകിയ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ പരിശോധനയ്ക്കെത്തിയ റവന്യൂ -സർവേ സംഘത്തെ തടഞ്ഞു. രാജാക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റും മുൻ മന്ത്രി എം എം മണിയുടെ മരുമകനുമായ വി എ കുഞ്ഞുമോനാണ് തടഞ്ഞത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താൻ അനുവദിക്കില്ലെന്ന് ബാങ്ക് പ്രസിഡൻ്റ് വി എ കുഞ്ഞുമോൻ പറഞ്ഞു. കെഎസ്ഇബിയെ അറിയിച്ചുകൊണ്ട് സർവേയുമായി മുന്നോട്ട് പോകുമെന്ന് ഉടുമ്പൻചോല തഹസിൽദാർ പറഞ്ഞു. 

പൊന്മുടി ഡാമിനടുത്തുള്ള 21 ഏക്കർ‌ ഭൂമിയാണ് രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് ഹൈഡൽ ടൂറിസത്തിനായി പാട്ടത്തിന് നൽകിയത്. രണ്ടു സർവേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പൻചോല തഹസിൽദാർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. രാജാക്കാട് വില്ലേജിൽ റീ സർവേ നടപ്പാക്കിയിട്ടില്ലാത്തതിനാൽ സർവേ രേഖകൾ വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. സംഭവം വീണ്ടും വിവാദമായതിനെ തുർന്നാണ് പരിശോധന നടത്താൻ സർവേ വകുപ്പിനോട് ഉടുമ്പൻചോല തഹസിൽദാർ നിർദ്ദേശിച്ചത്. 

ഹൈഡൽ ടൂറിസം പദ്ധതികൾക്കായി കെഎസ്ഇബി ഭൂരിഭാഗം സ്ഥലങ്ങളും കൈമാറിയത് നടപടികൾ പാലിക്കാതെയാണ്. സർക്കാരിന്‍റെയും കെഎസിഇബി ഫുൾ ബോർഡിന്‍റെയും അനുമതിയില്ലാതെയായിരുന്നു ഭൂമി കൈമാറ്റം. ആനയിറങ്കൽ അണക്കെട്ടിൽ ഭൂമി കൈവശപ്പെടുത്തിയത് 16 ദിവസം മുമ്പ് രൂപീകരിച്ച തട്ടിക്കൂട്ട് സൊസൈറ്റിക്ക്. ഇടുക്കിയിൽ മാത്രം മൂന്നാർ, പൊന്മുടി, ആനയിറങ്കൽ, കല്ലാർകുട്ടി, ചെങ്കുളം എന്നിങ്ങനെ പത്തു സ്ഥലങ്ങളിലാണ് കെഎസ്ഇബി ഭൂമി പാട്ടത്തിനു നൽകിയത്. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങൾക്കാണ് കൂടുതൽ സ്ഥലങ്ങളും ലഭിച്ചത്. എന്നാൽ ഇതിൽ രണ്ടെണ്ണത്തിനു മാത്രമാണ് സർക്കാരിന്‍റെയും കെഎസിഇബിയുടെയും അനുമതിയുള്ളത്. പ്രാദേശിക സഹകരണ സംഘങ്ങൾക്കൊപ്പം ചില കടലാസ് സൊസൈറ്റികൾക്കും ഭൂമി നൽകി. ആനയിറങ്കലിൽ മൾട്ടി ഡയമൻഷണൽ തിയേറ്റർ ആൻറ് ഹൊറർ ഹൌസിനായി കരാറെടുത്ത സ്പർശം ടൂറിസം ആന്‍റ് ചാരിറ്റബിൾ സൊസൈറ്റി അത്തരത്തിലൊന്നാണ്.

അനുമതി ഇല്ലാതെ കൈമാറ്റം നടന്നതിനെ തുടർന്ന് ആനയിറങ്കൽ ഉൾപ്പടെ പലയിടത്തും ടൂറിസം പദ്ധതികൾ നടത്തുന്നത് കെഎസ്ഇബി തടഞ്ഞിരിക്കുകയാണ്. വളരെ കുറഞ്ഞ വരുമാനം കെഎസിഇബിക്ക് ലഭിക്കുന്ന തരത്തിലാണ് കരാറുകളെല്ലാം. ഇത്തരത്തിൽ വരുമാനം കുറഞ്ഞതിനെ തുടർന്ന് മൂന്നാർ ഹൈഡൽ പാർക്കിന്‍റെ കരാർ പുനപരിശോധിക്കാൻ ഹൈഡൽ ടൂറിസം ഡയറക്ടർ കത്തുനൽകിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ച കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ ഹൈഡൽ ടൂറിസം സെന്‍റര്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന ന്യായവും കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്. അനുമതി ഇല്ലാത്ത കൈമാറ്റങ്ങൾ നിയമ വിധേയമാക്കണോ എന്ന വിഷയത്തിൽ ഈ മാസം അവസാനം നടക്കുന്ന കെഎസ്ഇബി ഫുൾ ബോർഡ് തീരുമാനം എടുക്കാനാണ് സാധ്യത. വിവാദമായ സ്ഥിതിക്ക് മുൻകൂർ അനുമതിയില്ലാതെ നടത്തിയ കൈമാറ്റം റദ്ദ് ചെയ്യാനും ആലോചനയുണ്ട്.