കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നു. 

കോഴിക്കോട്: വടകര എം പി കെ മുരളീധരന്‍ കൊവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് പരിശോധന നടത്താന്‍ കള്കടര്‍ ആവശ്യപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം കോഴിക്കോട് ക്വാറന്‍റീനില്‍ കഴിയവേ മരിച്ച പന്നിയങ്കര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേലേരിപ്പാടത്തെ എം പി മുഹമ്മദ് കോയക്ക് ആണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. മുഹമ്മദ് കോയയുടെ ആദ്യ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. 

നേരത്തെ കല്ലായിയിൽ കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിയുടെ ബന്ധുവാണ് മുഹമ്മദ് കോയ. ഗർഭിണിക്ക് എവിടെ നിന്നാണ് അസുഖം വന്നതെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഗർഭിണിയുടെ നാല് ബന്ധുക്കൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അതിനിടെ വടകര ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരന് കൊവിഡ് ബാധിച്ചതോടെ വിൽപ്പന കേന്ദ്രം അടച്ചു. റിജണൽ മാനേജർ അടക്കം ക്വാറന്റൈനിലാണ്. 

അതിനിടെ എറണാകുളത്തെ കൊവിഡ് ക്ലോസ് ക്ലസ്റ്ററായ കരുണാലയത്തിലെ അന്തേവാസി മരിച്ചു. എഴുപത്തിയേഴ് കാരിയായ ആനി ആന്‍റണിയാണ് മരിച്ചത്. മരണകാരണം കൊവിഡാണോയെന്ന് വ്യക്തമല്ല. ഇവരുടെ സ്രവം ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്ന് ഫലം വന്ന് കഴിഞ്ഞ് മാത്രമേ മരണം കൊവിഡ് മൂലമാണോയെന്നതില്‍ വ്യക്തത ലഭിക്കുകയുള്ളു.