Ragging : ഉപ്പള സ്കൂളിലെ 'മുടിമുറി റാഗിങ്'; ബാലാവകാശ കമ്മീഷൻ കേസെടുത്തു
ഉപ്പള ഗവണ്മെറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികളാണ് റാഗിംങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ചത്
കാസർകോട്: കാസർകോട് ഉപ്പള ഗവർമെന്റ് ഹയർസെക്കൻഡറി (Uppala Higher Secondary School) സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് (Ragging) ചെയ്ത സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. വിദ്യാർത്ഥിയുടെ (student) മുടിമുറിച്ച് (hair cut) സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചതിലാണ് നടപടി. ദൃശ്യ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ജില്ലാ പൊലീസ് മേധാവി, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവരോട് കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ നിർദേശിച്ചു.
ഉപ്പള ഗവണ്മെറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികളാണ് റാഗിംങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ചത്. സ്കൂളിന് പുറത്ത് വച്ചാണ് സംഭവം നടന്നത്. മുടി മുറിക്കുന്ന രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. മുടി മുറിച്ച കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ പരാതി കിട്ടിയിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. പരാതി കിട്ടുകയാണെങ്കിൽ നടപടിയെടുക്കാമെന്നാണ് അധ്യാപകരുടെ നിലപാട്. സ്കൂളിൽ ഇത്തരം സംഭവങ്ങൾ നേരത്തെയും നടന്നതായാണ് പ്രദേശവാസികളും പറയുന്നത്.
'മുടിമുറിച്ച് റാഗിങ്'; കാസർകോട്ടെ സർക്കാർ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി സീനിയേർസ് വെട്ടി