ചൂരൽമല ഉരുൾപൊട്ടലിൽ കടകളും സംരംഭങ്ങളും പൂർണ്ണമായി നഷ്ടപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കടയുടമകൾക്ക് ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപയും സംരംഭകർക്ക് അവരുടെ നഷ്ടത്തിന്‍റെ 50 ശതമാനവും നൽകും.
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരഭകർക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ. ദുരന്തത്തിൽ പൂർണ്ണമായി നഷ്ടം സംഭവിച്ച കടകൾക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കടയുടമയ്ക്ക് ഒന്നിൽക്കൂടുതൽ കടമുറികൾ നഷ്ടമായിട്ടുണ്ടെങ്കിൽ അധികമുള്ള ഓരോ കടമുറിയ്ക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. സംരംഭകർക്ക് സംരംഭങ്ങൾ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവർക്കുണ്ടായ നഷ്ടത്തിന്‍റെ 50 ശതമാനമോ അല്ലെങ്കിൽ നിർദേശിച്ചിട്ടുള്ള പരമാവധി തുക ഓരോ സംരംഭത്തിനും നഷ്ടപരിഹാരമായി അനുവദിക്കും.
മാനുഫാക്ചറിങ് മേഖലയിലെ നഷ്ടത്തിന് 20 ലക്ഷവും സർവീസ് മേഖലയിലെ നഷ്ടത്തിന് 10 ലക്ഷവും വ്യാപാര മേഖലയിലെ നഷ്ടത്തിന് 7 ലക്ഷവും നൽകും. നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വയനാട് ജില്ലാ കളക്ടർക്ക് അനുവദിക്കുവാനും തുക വിതരണം ചെയ്യുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.
