മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിക്കൊപ്പമാണ് നിലകൊണ്ടത്. ഇതിലൂടെ മുഖ്യമന്ത്രി നല്‍കുന്ന സന്ദേശമെന്തെന്നും പരാതിക്കാരി ചോദിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് കുണ്ടറ സ്ത്രീപീഡന കേസിലെ പരാതിക്കാരി. മന്ത്രി എ കെ ശശീന്ദ്രന് എതിരെ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ മുഖ്യമന്ത്രി മന്ത്രിക്കൊപ്പമാണ് നിലകൊണ്ടത്. ഇതിലൂടെ മുഖ്യമന്ത്രി നല്‍കുന്ന സന്ദേശമെന്തെന്നും പരാതിക്കാരി ചോദിച്ചു. ശശീന്ദ്രന് എതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
രാവിലെ ശശീന്ദ്രൻ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാനെത്തിയത് അഭ്യൂഹങ്ങൾ കൂട്ടിയെങ്കിലും പിണറായി രാജിയാവശ്യപ്പെട്ടില്ല. പാർട്ടിയിലെ ആഭ്യന്തര പ്രശ്നത്തിലാണ് ഇടപെട്ടതെന്ന ശശീന്ദ്രന്‍റെ വിശദീകരണം മുഖവിലക്കെടുത്താണ് പിന്തുണ. 2017ലെ ഫോൺവിളിയിൽ ശശീന്ദ്രനോട് അതിവേഗം രാജിവെക്കാൻ ആവശ്യപ്പെട്ടത് പിണറായി വിജയന്‍ ആയിരുന്നു.
കൊല്ലത്തെ പാർട്ടിയിലെ പ്രശ്നങ്ങളുടെ തുടർച്ചയാണ് വിവാദമെന്ന വിശദീകരണം മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോൾ കണക്കില്‍ എടുത്തിരിക്കുകയാണ്. പ്രശ്നം മുൻകൂട്ടി അറിയിക്കാതിരുന്നതിലും ഫോൺവിളിയിലും മന്ത്രിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് പറയുമ്പോഴും രാജിയാവശ്യം എൻസിപി പ്രസിഡണ്ട് പി സി ചാക്കോ തള്ളി. ഗൗരവമേറിയ പ്രശ്നത്തിൽ പരാതിക്കാരെ സംശയത്തിന്‍റെ നിഴലിൽ നിർത്തിയാണ് മന്ത്രിക്കുള്ള പാർട്ടി പിന്തുണ.
