സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് എതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മജിസ്ട്രേറ്റിന് മുന്നിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി പൊലീസ് ഇന്ന് അപേക്ഷ നൽകും.
തിരുവനന്തപുരം: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് എതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മജിസ്ട്രേറ്റിന് മുന്നിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. ഐഎഫ്എഫ്കെയ്ക്ക് വേണ്ടിയുള്ള സിനിമ തിരഞ്ഞെടുപ്പിനിടെ ജൂറി ചെയർമാനായ കുഞ്ഞുമുഹമ്മദ് ഹോട്ടലിൽ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നാണ് സംവിധായകയുടെ പരാതി. കന്‍റോൺമെന്‍റ് പൊലീസിനാണ് അന്വേഷണ ചുമതല. മുഖ്യമന്ത്രിക്ക് പരാതി നൽകി ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചത്.
മുൻ എംഎൽഎയും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ കേസെടുക്കുന്നതിൽ ഉണ്ടായത് ഗുരുതരമായ കാലതാമസം. ജൂറി അംഗമായ ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാതി അറിയിച്ച് 13 ദിവസം കഴിഞ്ഞാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ഇ-മെയിൽ പരാതി ലഭിച്ചയുടൻ പൊലിസിന് കൈമാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഐഎഫ്എഫ്കെയിൽ മലയാളം സിനിമാ സിനിമകൾ തെരഞ്ഞെടുക്കുന്ന ജൂറിയുടെ ചെയർമാനായ കുഞ്ഞുമുഹമ്മദും അംഗമായ സംവിധായകയും താമസിച്ചിരുന്നത് ഒരേ ഹോട്ടലിലാണ്. മുറിയിലെത്തിയ കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്ന കാര്യം രേഖാമൂലം ജൂറി അംഗം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുന്നത് കഴിഞ്ഞ 27നാണ്. രണ്ടിനാണ് പരാതി കൻോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിക്കാരിയോട് തന്നെയാണ് പൊലിസ് ആദ്യ വിവരങ്ങള്‍ അന്വേഷിച്ചത്. പരാതിയിൽ ഉറച്ചു നിന്ന സ്ത്രീ സംഭവ ദിവസവും സമയവുമെല്ലാം പൊലീസിനോട് പറഞ്ഞു.
ഹോട്ടലിലെ സിസിടിവി പരിശോധിച്ച പൊലീസിന് പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായി. പക്ഷെ സിപിഎം സഹയാത്രികനും മുൻ ഗുരുവായൂർ എംഎൽഎയുമായ കുഞ്ഞുമുഹമ്മദിനെതിരെ കേസെടുക്കാൻ ഉന്നത പൊലീസ് കേന്ദ്രങ്ങളിൽ നിന്നും ഇടപെടലുണ്ടായെന്നാണ് വിവരം. മണിക്കൂറുകള്‍ക്കം പൊലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാമായിരുന്ന സംഭവത്തിൽ മാധ്യമവാർത്തകള്‍ക്ക് ശേഷം ഇന്നലെ രാത്രിയോടെ കൻോണ്‍മെൻ് പൊലീസ് കേസെടുത്തത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് കിട്ടയ പരാതിയും കെപിസിസി പ്രസിഡൻറിന് ലഭിച്ച പരാതിയിലും മണിക്കൂറുകള്‍ക്കുള്ളിലാണ് പൊലീസ് കേസെടുത്തത്. ആദ്യ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചപ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. രണ്ടാമത്തെ പരാതിയിൽ പരാതിക്കാരിയുമായി സംസാരിക്കുന്നത് മുമ്പേ കേസെടുത്തു. പക്ഷെ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
സിപിഎം രാഹുൽ കേസ് ഉന്നയിക്കുമ്പോൾ എകെ ആൻറണി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇന്ന് ഉയർത്തിയത് കുഞ്ഞുമുഹമ്മദിനെതിരായ കേസ്. ശരീരത്തിൽ കടന്നു പിടിച്ചുവെന്നാണ് പരാതി. പക്ഷെ സ്ത്രീത്വത്തെ അപമാനിച്ചതിന് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ തുടർ നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. കുഞ്ഞുമുഹമ്മദിനെയും ചോദ്യം ചെയ്യും.



