പൂരം കലക്കിയെന്ന ആരോപണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി അഭിഭാഷകന്‍ വി ആര്‍ അനൂപ് പരാതി നല്‍കിയത്. 

തൃശൂര്‍: എഡിജിപി അജിത് കുമാറിനെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി. പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍ മൊഴിയായി പരിഗണിച്ച് പൂരം കലക്കിയെന്ന ആരോപണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി അഭിഭാഷകന്‍ വി ആര്‍ അനൂപ് പരാതി നല്‍കിയത്. അജിത് കുമാറിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. 

കേരള പൊലീസ് അസോസിയേഷന്റെ സമ്മേളന വേദിയില്‍ എംആര്‍ അജിത്കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിനിടയിലാണ് ഈ പരാതി. അതിനു പിന്നാലെയാണ് അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി പി വി അന്‍വര്‍ വീണ്ടും വാര്‍ത്താ സമ്മേളനം നടത്തിയത്. 

സോളാര്‍ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപെടുത്തല്‍ ഓഡിയോയുമായാണ് എംഎല്‍എ വാര്‍ത്താ സമ്മേളനം നടത്തിയത്. സോളാര്‍ കേസ് അട്ടിമറിച്ചതില്‍ പ്രധാന ഉത്തരവാദി എം ആര്‍ അജിത്ത് കുമാറാണെന്ന് അന്‍വര്‍ ആരോപിച്ചു. എം ആര്‍ അജിത്ത് കുമാര്‍ തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തിന് െതാട്ടടുത്തായി വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറില്‍ 12000/15000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് അജിത്ത് കുമാര്‍ പണിയുന്നതെന്നും പി വി അന്‍വര്‍ ആരോപിച്ചു.